
വാഷിംഗ്ടണ്‍: കൊവിഡ് 19 വ്യാപിപ്പിക്കുന്നതില്‍ മതന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്നതും പഴി ചാരുന്നതും തെറ്റാണെന്ന് യുഎസ്. കൊറോണയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകളും ലോകരാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. കൊവിഡിനെ ഫലപ്രദമായി ചെറുക്കാനുള്ള സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം എല്ലാ മതങ്ങളും കൃത്യമായി പാലിക്കണമെന്ന് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം യുഎസ് അംബാസഡര്‍ സാംബ്രോണ്‍ബാക്ക് പറഞ്ഞു. ഇറാനിലെയും ചൈനയിലെയും മത തടവുകാരെ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് 19 മതന്യൂനപക്ഷങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാനായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് ബ്രൗണ്‍ബാക്ക് മാധ്യമങ്ങളുമായി സംസാരിച്ചത്. 'കൊവിഡിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നത് യുഎസ് നിരീക്ഷിക്കും. നിര്‍ഭാഗ്യകരമായി പല രാജ്യങ്ങളിലും കൊവിഡിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നു. സര്‍ക്കാറുകള്‍ ഇത് ചെയ്യുന്നത് തെറ്റാണ്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ സര്‍ക്കാറുകള്‍ ഇടപെടണം. മതന്യൂനപക്ഷങ്ങളല്ല കൊവിഡ് പരത്തുന്നത്. ഇത് ആഗോള മഹാമാരിയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ പലയിടത്തും കുറ്റപ്പെടുത്തലുകള്‍ തുടരുകയാണ്. ഇത് അവസാനിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം'-അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ചാണ് സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പലയിടത്തും ന്യൂനപക്ഷങ്ങള്‍ക്ക് മെഡിക്കല്‍ സഹായവും മറ്റ് അവശ്യ സഹായങ്ങളും നിരസിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചൈനയും ഇറാനും മത വിശ്വാസത്തിന്റെ പേരില്‍ നിരവധി പേരെ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. അവരെയെല്ലാം മോചിപ്പിക്കണം. കാബൂളില്‍ ഭീകരാക്രമണത്തിന് ഇരയായ സിഖ് വിശ്വാസികളുടെ നേതൃത്വവുമായി ഫോണില്‍ ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam