ചൈനീസ് പ്രസിഡന്റിനെ വിമര്‍ശിച്ച ബിസിനസുകാരന് അഴിമതിക്കേസില്‍ 18 വര്‍ഷം തടവ്

By Web TeamFirst Published Sep 22, 2020, 10:23 PM IST
Highlights

എതിരാളികളെ നിശബ്ദരാക്കാന്‍ പ്രസിഡന്റ് അഴിമതി നിരോധന നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് റെന്നിന്റെ അനുകൂലികള്‍ ആരോപിച്ചു.
 

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ വിമര്‍ശിച്ച ബിസിനസുകാരന്‍ റെന്‍ ഷിക്യാങ്ങിന് 18 വര്‍ഷം തടവ് ശിക്ഷ. അഴിമതിക്കേസിലാണ് റെന്‍ ഷിക്യാങ്ങിനെ തടവിന് വിധിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് റെന്‍ ചൈനീസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഷി ജിന്‍പിങ്ങ് കൊവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ടെന്നും കോമാളിയാണെന്നുമായിരുന്നു റെന്നിന്റെ വിമര്‍ശനം.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന ഇയാളെ മാര്‍ച്ച് മുതല്‍ കാണാനുണ്ടായിരുന്നില്ല. പ്രസിഡന്റിനെതിരെ ലേഖനമെഴുതിയതിന് ശേഷമാണ് ഇയാളെ കാണാതായത്. റെയിന്‍ 50 ദശലക്ഷം യുവാന്‍ പൊതുപണം കൊള്ളയടിച്ചെന്നും 1.24 ദശലക്ഷം യുവാന്‍ കൈക്കൂലി വാങ്ങിയെന്നും കോടതി ബീജിംഗ് നമ്പര്‍ രണ്ട് പീപ്പിള്‍സ് കോടതി വിധിച്ചു. 69കാരനായ റെന്‍ എല്ലാ കുറ്റവും സമ്മതിച്ചാണെന്നും കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. 4.2 ദശലക്ഷം യുവാന്‍ പിഴയും വിധിച്ചു.

എതിരാളികളെ നിശബ്ദരാക്കാന്‍ പ്രസിഡന്റ് അഴിമതി നിരോധന നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് റെന്നിന്റെ അനുകൂലികള്‍ ആരോപിച്ചു. ഏപ്രിലിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്. ഷി ജിന്‍പിങ്ങിനെതിരെയുള്ള റെന്നിന്റെ ലേഖനം ലോകശ്രദ്ധ നേടിയിരുന്നു.
 

click me!