
കറാച്ചി: കറാച്ചിയിലെ ലിയാരി പ്രദേശത്ത് ഗുണ്ടാത്തലവൻ ഉസൈർ ബലൂച്ചിന്റെ സഹോദരൻ സുബൈർ ബലൂച്ചിന് നേരെ അജ്ഞാതരായ തോക്കുധാരികളുടെ വെടിവെപ്പ്. ആക്രമണത്തിൽ സുബൈറിന് ഗുരുതരമായി പരിക്കേറ്റു. വെടിവെപ്പിൽ രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ചക്കിവാറ മെയിൻ റോഡിൽ വെച്ചാണ് സംഭവം നടന്നതെന്ന് ചക്കിവാറ പോലീസ് അറിയിച്ചു. വെടിവെപ്പിൽ പരിക്കേറ്റ മറ്റ് രണ്ട് വഴിയാത്രക്കാർക്കൊപ്പം സുബൈറിനെയും ചികിത്സയ്ക്കായി കറാച്ചിയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
സിംഗു ലൈനിലുള്ള വീടിന് പുറത്തിരിക്കുകയായിരുന്ന സുബൈറിന് നേരെ മോട്ടോർ സൈക്കിളിലെത്തിയ സായുധസംഘം വെടിവെക്കുകയായിരുന്നുവെന്ന് സൗത്ത് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സയ്യിദ് അസദ് റാസ അറിയിച്ചു. നെഞ്ചിലും വയറ്റിലും ഒന്നിലധികം വെടിയേറ്റ സുബൈറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്കേറ്റ വഴിയാത്രക്കാരിൽ ഒരാളുടെ നിലയും ഗുരുതരമായി തുടരുകയാണ്. സംഘർഷാവസ്ഥയും വ്യക്തിവൈരാഗ്യവും ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2012-ൽ ഏഴ് ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ സുബൈർ 2025 ജനുവരിയിലാണ് മോചിതനായത്. സുബൈർ ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുകയും പ്രദേശത്ത് പാർട്ടി കൊടികൾ സ്ഥാപിക്കുകയും ചെയ്തിരുന്നതായി ഒരു പ്രാദേശിക സാമൂഹിക പ്രവർത്തകൻ വെളിപ്പെടുത്തി.
കറാച്ചി ഓപ്പറേഷന് ശേഷം ദുബായിലേക്കും ഇറാനിലേക്കും രക്ഷപ്പെട്ട ഗുണ്ടാസംഘങ്ങൾ യുഎസ്-ഇറാൻ യുദ്ധത്തിന് ശേഷം തിരിച്ചെത്തിയെന്ന അഭ്യൂഹങ്ങൾ പ്രദേശത്ത് പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വീണ്ടും ഗാങ്‌വാർ ഭീതി നിഴലിക്കുകയാണ്. ആക്രമണകാരികൾ മുഖംമൂടി ധരിച്ചിരുന്നതായും സമീപത്തെ കടയുടമ തിരികെ വെടിവെച്ചതോടെ ഇവർ രക്ഷപ്പെട്ടതായും പറയപ്പെടുന്നു. വധശ്രമം, കൊലപാതകം, പൊലീസിന് നേരെയുള്ള ആക്രമണം, സ്ഫോടകവസ്തുക്കൾ കൈവശം വെക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഉസൈർ ബലൂച്ചിനെ 2020 ഏപ്രിലിൽ ചാരവൃത്തി ആരോപിച്ച് മിലിട്ടറി കോടതി 12 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam