
ഹൈദരാബാദ്: ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി എട്ടിന് ഹൈദരാബാദിലാണ് മത്സരം. തോറ്റ് തുടങ്ങിയ രണ്ടുടീമുകൾ. രാജസ്ഥാനും ഹൈദരാബാദും. മങ്കാദിംഗ് വിവാദം കത്തിനിന്ന മത്സരത്തിൽ രാജസ്ഥാൻ പഞ്ചാബിനോടാണ് തോറ്റത്.
അശ്വിന്‍റെ കെണിയിൽ ജോസ് ബട്‍ലർ വീണതോടെ രാജസ്ഥാന്‍റെ താളം തെറ്റി. ഈ പിഴവ് ആവർത്തിക്കാതിരിക്കുകയാണ് ബട്‍ലർ, അജിങ്ക്യ രഹാനെ, സഞ്ജു സാംസൺ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയുടെ ലക്ഷ്യം. ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ പരിശ്രമിക്കുന്ന സ്മിത്തിന് ഐപിഎല്ലിലെ പ്രകടനം നിർണായകമാണ്.
ധവാൽ കുൽക്കർണി, കെ ഗൗതം, ജയദേവ് ഉനാദ്കത്ത്, ജോഫ്ര ആർച്ചർ എന്നിവരിലാണ് ബൗളിംഗ് പ്രതീക്ഷ. കൊൽക്കത്തയോട് തോറ്റ് തുടങ്ങിയ ഹൈദരാബാദിന് ഇത് ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരം. അർധസെഞ്ച്വറിയോടെ തുടങ്ങിയ ഡേവിഡ് വാർണറിനൊപ്പം കെയ്ൻ വില്യംസൺ, ജോണി ബെയ്ർസ്റ്റോ, വിജയ് ശങ്കർ, മനീഷ് പാണ്ഡേ, യൂസഫ് പഠാൻ, ഷാകിബ് അൽ ഹസ്സൻ, ഭുവനേശ്വർ കുമാർ എന്നിവർ കൂടി മികവിലേക്ക് ഉയർന്നാൽ ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമാവും.
ഐ പിഎല്ലിൽ ഇരുടീമും ഏറ്റുമുട്ടിയത് ഒൻപത് തവണ. ഹൈദരാബാദ് അഞ്ചിലും രാജസ്ഥാൻ നാലിലും ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!