13 പന്തില്‍ 48; റസലാട്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് ത്രസിപ്പിക്കുന്ന ജയം

Published : Apr 05, 2019, 11:48 PM ISTUpdated : Apr 05, 2019, 11:52 PM IST
13 പന്തില്‍ 48; റസലാട്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് ത്രസിപ്പിക്കുന്ന ജയം

Synopsis

അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ റസലും ഗില്ലും അഞ്ച് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തിച്ചു. റസല്‍(13 പന്തില്‍ 48), ഗില്‍(3 പന്തില്‍ 3) പുറത്താകാതെ നിന്നു.  

ബെംഗളൂരു: ഐപിഎല്ലില്‍ റസല്‍ വെടിക്കെട്ടിന് മുന്നില്‍ തളര്‍ന്ന ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്‍റെ പരാജയം. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ റസലും ഗില്ലും അഞ്ച് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തിച്ചു. റസല്‍(13 പന്തില്‍ 48), ഗില്‍(3 പന്തില്‍ 3) പുറത്താകാതെ നിന്നു.  

മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂരിന്‍റെ വെടിക്കെട്ടിന് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു കൊല്‍ക്കത്ത. 10 റണ്‍സെടുത്ത നരൈയ്‌നെ ടീം സ്‌കോര്‍ 28ല്‍ നില്‍ക്കേ നഷ്മായെങ്കിലും ലിന്നും ഉത്തപ്പയും പ്രതിരോധം കെട്ടി. സെയ്‌നിക്കായിരുന്നു നരൈയ്‌നിന്‍റെ വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ ലിന്നും ഉത്തപ്പയും 65 കൂട്ടിചേര്‍ത്തു. നേഗി എറിഞ്ഞ 10-ാം ഓവറില്‍ രണ്ടാമനായി ഉത്തപ്പ(33) മടങ്ങി. വൈകാതെ നേഗിയുടെ തന്നെ പന്തില്‍ ലിന്നും(43).

ബാംഗ്ലൂര്‍ ഫീല്‍ഡര്‍മാരുടെ കൈകളുടെ ചോര്‍ച്ച കൊല്‍ക്കത്തയ്ക്ക് പലതവണ ഭാഗ്യമായി. മികച്ച തുടക്കം ലഭിച്ച റാണ നേടിയത് 23 പന്തില്‍ 37. ചഹാലിനായിരുന്നു വിക്കറ്റ്. 17-ാം ഓവറിലെ അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക്(19) സെയ്‌നിക്ക് കീഴടങ്ങി. ഇതോടെ 17 ഓവറില്‍ അഞ്ച് വിക്കറ്റിന് 153. എന്നാല്‍ അവസാന 13 പന്തില്‍ 53 റണ്‍സടിച്ച് റസലും ഗില്ലും വിജയിപ്പിച്ചു. ഇതിനിടെ ഏഴ് സിക്‌സുകള്‍ റസല്‍ പറത്തി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ കോലി- എബിഡി- സ്റ്റോയിനിസ് വെടിക്കെട്ടില്‍ നിശ്‌ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 205 റണ്‍സെടുത്തു. കോലിയും(84) എബിഡിയും(63) അര്‍ദ്ധ സെഞ്ചുറി നേടി. അവസാന ഓവറുകളില്‍ സ്റ്റോയിനിസിന്‍റെ മിന്നലാക്രമണം(13 പന്തില് 28‍) ബാംഗ്ലൂരിന് തുണയായി. കൊല്‍ക്കത്തയ്ക്കായി നരൈയ്‌നും കുല്‍ദീപും റാണയും ഓരോ വിക്കറ്റ് വീഴ്‌ത്തി. 

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ തീരുമാനം തെറ്റെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ബാംഗ്ലൂരിന് മികച്ച തുടക്കം ലഭിച്ചു. കോലിയും പാര്‍ത്ഥീവും ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 64 റണ്‍സ്. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ റാണ പുറത്താക്കുമ്പോള്‍ പാര്‍ത്ഥീവ് 25 റണ്‍സെടുത്തിരുന്നു. പിന്നാലെ ചിന്നസ്വാമിയില്‍ കോലി- എബിഡി ബാറ്റിംഗ് ഷോ.

31 പന്തില്‍ കോലിക്ക് അര്‍ദ്ധ സെഞ്ചുറി. പിന്നാലെ 28 പന്തില്‍ എബിഡി അമ്പത് തികച്ചു. 52 പന്തില്‍ ഈ സഖ്യം 100 കടന്നു. തൊട്ടുപിന്നാലെ കുല്‍ദീപിന്‍റെ റിട്ടേണ്‍ ക്യാച്ചില്‍ 18-ാം ഓവറില്‍ കോലി(49 പന്തില്‍ 84) പുറത്ത്. തൊട്ടടുത്ത നരൈയ്‌ന്‍റെ ഓവറില്‍ എബിഡിയും(32 പന്തില്‍ 63) മടങ്ങി. എന്നാല്‍ ടീം സ്‌കോര്‍ 185ല്‍ എത്തിയിരുന്നു. അവസാന ഓവറില്‍ 18 റണ്‍സടിച്ച് സ്റ്റോയിനിസും മൊയിന്‍ അലിയും 200 കടത്തി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍