
ജയ്‌പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ കളിച്ച നാല് മത്സരങ്ങളിലും തോല്‍വി. അവസാന മത്സരത്തില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കാഴ്‌ചവെക്കുന്നത്. വിരാട് കോലിയും എബിഡിയും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ അത്ര സന്തുഷ്ടരല്ല.
നാലാം തോല്‍വിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് കോലിപ്പട നേരിടുന്നത്.
കഴിഞ്ഞ ദിവസം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജോസ് ബട്‌ലറാ (43 പന്തില്‍ 59)ണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (20 പന്തില്‍ 22), സ്റ്റീവ് സ്മിത് (31 പന്തില്‍ 38) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രാഹുല്‍ ത്രിപാഠി (21 പന്തില്‍ 27), ബെന്‍ സ്റ്റോക്‌സ് (1) പുറത്താവാതെ നിന്നു. നിലത്തിട്ട അനേകം ക്യാച്ചുകള്‍ ബാംഗ്ലൂരിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. 67 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാനായി ശ്രേയാസ് ഗോപാല്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിരാട് കോലി (23), ഡിവില്ലിയേവ്‌സ് (13), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (1), എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!