
ചെന്നൈ: 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തല ആയി എം എസ് ധോണിയുണ്ട്. ഐ പി എല്‍ ആരംഭിച്ചത് മുതല്‍ സി എസ് കെയുടെ മുഖം ധോണിയാണ്. അഞ്ച് ഐ പി എല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങളും ധോണിയുടെ നായകത്വത്തിന് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.
ചെന്നൈ ഫ്രാഞ്ചൈസിക്ക് രാജ്യം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തതും ധോണിയുടെ ക്യാപ്‌റ്റന്‍സിയാണ്. രണ്ട് വര്‍ഷം മുമ്പ് ധോണി തന്റെ പിന്‍ഗാമിയായി റുതുരാജ് ഗെയ്‌ക്വാദിനെ വാഴിച്ചു. പതിയെ, അദ്ദേഹം മത്സരങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ ഭാഗമായെങ്കിലും ധോണി തന്റെ ആകര്‍ഷണീയത കുറച്ച്, സി എസ് കെയില്‍ നിന്ന് സ്വതന്ത്രനാകാനുള്ള ശ്രമമമാണ് നടത്തിയത്.
ഇപ്പോഴിതാ എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റുമായി ഓഹരി സംബന്ധിച്ച തര്‍ക്കത്തിലാണെന്ന് അഭ്യൂഹങ്ങള്‍. ധോണി 25 ശതമാനം ഓഹരി ആദ്യം ആവശ്യപ്പെട്ടെന്നും പിന്നീട് ഇത് പതിനെട്ട് ശതമാനമായി കുറച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സി എസ് കെ മാനേജ്‌മെന്റ് ആദ്യം മൂന്ന് ശതമാനവും പിന്നീട് ചര്‍ച്ചയുടെ ഭാഗമായി പരമാവധി 5.5 ശതമാനവും വാഗ്‌ദാനം ചെയ്‌തു. എന്നാല്‍, ഇരുകൂട്ടരും ധാരണയിലെത്താതെ ചര്‍ച്ച പിരിഞ്ഞുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. ധോണിയോ, ടീം മാനേജ്‌മെന്റോ ഇതുസംബന്ധിച്ച് യാതൊരു ഔദ്യോഗിക പ്രസ്‌താവനയും നടത്തിയിട്ടില്ല.
അതേസമയം, ക്രിക്കറ്റ് ലോകത്ത് ഇതൊരു വലിയ ചര്‍ച്ചയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ താരം ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ ആശ്ചര്യത്തോടെ ചോദിക്കുന്നത് ഏതെങ്കിലും ഫ്രാഞ്ചൈസി ഒരു മുന്‍താരത്തിന് നാനൂറ് മില്യണ്‍ ഡോളര്‍ നല്‍കുമോ എന്നാണ്. ഈ ചര്‍ച്ചകളുടെ വിവരങ്ങള്‍ യാഥാര്‍ഥ്യമാകാനിടയില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വലിയൊരു ബ്രാന്‍ഡാണ്. 1.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സി എസ് കെയോട് ധോണി 25 ശതമാനം ഓഹരി ചോദിച്ചുവെന്ന് പറയുന്നത് എങ്ങനെ യഥാര്‍ഥമാകും, ഇതൊരിക്കലും സാധ്യമല്ല. ആരും 400 മില്യണ്‍ ഡോളറൊന്നും ഒരാള്‍ക്കും കൊടുക്കില്ല - ആകാശ് ചോപ്ര പറയുന്നു. സി എസ് കെ ഓഫര്‍ ചെയത 5.5 ശതമാനം ഓഹരിയാണെങ്കില്‍ പോലും അതൊരു വലിയ തുകയാണ്. അതുകൊണ്ട്, ഇതെല്ലാം ആരോ സൃഷ്ടിച്ച കഥയായിട്ടാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു.
സി എസ് കെയുടെ ബ്രാന്‍ഡ് വാല്യു വെച്ച് ധോണി ആവശ്യപ്പെട്ടത് ഏകദേശം 3,300 കോടിയിലധികം രൂപയാണ്. കോര്‍പറേറ്റ് ലോകത്ത് ഇത്രയും വലിയൊരു തുക ആരും വെറുതെ കൊടുക്കില്ലെന്ന് തന്റെ കോര്‍പറേറ്റ് ബിസിനസ് യുക്തി വെച്ച് ആകാശ് ചോപ്ര പറയുന്നു, ഒപ്പം തന്നെ മാധ്യമവാര്‍ത്തകളെ തള്ളിക്കളയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!