
ചെന്നൈ: ഐപിഎല്ലിലെ പ്ലേ ഓഫ് പോരാട്ടത്തിന് ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ആരാധകരുടെ മനസിലുയര്‍ന്ന സംശയമായിരുന്നു എന്താണ് ഡോട്ട് ബോളുകള്‍ എറിയുമ്പോള്‍ മരത്തിന്‍റെ ചിഹ്നം സ്ക്രീനില്‍ കാണിക്കുന്നതെന്ന്. പ്ലേ ഓഫ് ഘട്ടം മുതല്‍ ബിസിസിഐ കൊണ്ടുവന്ന പുതിയ പദ്ധതിയാണ് ഓരോ ഡോട്ട് ബോളിനും 500 മരം വീതം നടാനുള്ള പദ്ധതി. അതുകൊണ്ടാണ് മത്സരത്തിലെ ഓരോ ഡോട്ട് ബോള്‍ പിറക്കുമ്പോഴും ഒരു മരത്തിന്‍റെ ചിഹ്നം സ്ക്രീനില്‍ തെളിഞ്ഞത്.
ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഈ ആശയത്തിന് പിന്നില്‍. ക്വാളിഫയറിലെ ആദ്യ മത്സരത്തില്‍ ചെന്നൈയും ഗുജറാത്തും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആകെ പിറന്നത് 84 ഡോട്ട് ബോളുകളായിരുന്നു. ചെന്നൈ ഇന്നിംഗ്സില്‍ 34ഉം ഗുജറാത്ത് ഇന്നിംഗ്സില്‍ 50ഉം ഡോട്ട് ബോളുകളാണ് പിറന്നത്.
ഇതുവഴി 42000 മരങ്ങളാണ് ബിസിസിഐ പുതുതായി വെച്ചുപിടിപ്പിക്കുക. ഇന്ന് നടക്കുന്ന മുംബൈ-ലഖ്നൗ എലിമിനേറ്ററിലും വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിലും ഞായറാഴ്ച നടക്കുന്ന ഫൈനലിലും ഡോട്ട് ബോളുകള്‍ക്ക് മരം നടല്‍ പദ്ധതി ബിസിസിഐ തുടരും.
ബിസിസിഐയുടെ ആശയത്തെ ആരാധകര്‍ പ്രകീര്‍ത്തിക്കുമ്പോഴും അതില്‍ രസകരമായ ട്രോളുകളും ആരാധകര്‍ കണ്ടെത്തുന്നുണ്ട്. കെ എല്‍ രാഹുല്‍ പരിക്കേറ്റ് മടങ്ങിയില്ലായിരുന്നെങ്കില്‍ ബിസിസിഐക്ക് ഇന്ത്യ മുഴുവന്‍ നിബിഢ വനമാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് പുറത്തായ രാഹുലിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാവില്ല. പവര്‍ പ്ലേയില്‍ എറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിച്ചതിന്‍റെ പേരിലും മോശം സ്ട്രൈക്ക് റേറ്റിന്‍റെ പേരിലും ഏറെ വിമര്‍ശനങ്ങള്‍ രാഹുലിനെതിരെ ഈ സീസണില്‍ ഉയര്‍ന്നിരുന്നു.
രാഹുലിന് പകരം ക്രുനാല്‍ പാണ്ഡ്യയാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ എലിമിനേറ്ററില്‍ മുംബൈക്കെതിരെ നയിക്കുന്നത്. പരിക്കേറ്റ രാഹുലിന് അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!