ഐപിഎല്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം; കിരീടം നിലനിര്‍ത്താന്‍ ഗുജറാത്ത്, അഞ്ചാം കിരീടം തേടി ചെന്നൈ

By Web TeamFirst Published May 28, 2023, 8:27 AM IST
Highlights

16 കളിയിൽ മൂന്ന് സെഞ്ച്വറിയോടെ 851 റൺസെടുത്ത ശുഭ്മാൻ ഗില്ലായിരിക്കും ഫൈനലിലെ കേന്ദ്രബിന്ദു. ഗിൽ ക്രീസിൽ ഉള്ളിടത്തോളം ഗുജറാത്തിന് ഭയപ്പെടാനില്ല. ഗില്ലിനെ വേഗത്തിൽ പുറത്താക്കുകയും റുതുരാജ് ഗെയ്ക്‌വാദ് പരമാവധി സമയം ക്രീസിൽ തുടരുകയുമാണ് ചെന്നൈ ആഗ്രഹിക്കുന്നത്. ഇവർക്കൊപ്പം ഒറ്റയ്ക്ക് കളിമാറ്റിമറിക്കാൻ ശേഷിയുള്ളവർ ഇരുനിരയിലുമുണ്ട്.

ചെന്നൈ: ഐപിഎൽ ചാമ്പ്യൻമാരെ ഇന്നറിയാം. ഗുജറാത്ത് ടൈറ്റൻസ് കിരീടപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. അഹമ്മദാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് കിരീടപ്പോരാട്ടം തുടങ്ങുക. മാർച്ച് 31 ന് ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തോടെയാണ് ഐപിഎൽ പതിനാറാം സീസണ് തുടക്കമായത്. 73 മത്സരങ്ങൾക്ക് ശേഷം കിരീടോപ്പാരാട്ടത്തിന് ഇറങ്ങുമ്പോൾ മുഖാമുഖം വരുന്നതും ഗുജറാത്തും ചെന്നൈയും തന്നെയെന്നത് യാദൃശ്ചികതയായി.

സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തിയത് പോയന്‍റ് പട്ടികയിൽ ഒന്നാമൻമാരായാണ്. എന്നാല്‍ ചെപ്പോക്കില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ധോണിയും സംഘവും ഹാർദിക്കിന്‍റെ ഗുജറാത്തിനെ 15 റൺസിന് വീഴ്ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി. അഹമ്മദാബാദിലെ സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം നിലനിർത്താനാണ് ടൈറ്റൻസ് ഇറങ്ങുന്നതെങ്കില്‍ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം.

16 കളിയിൽ മൂന്ന് സെഞ്ച്വറിയോടെ 851 റൺസെടുത്ത ശുഭ്മാൻ ഗില്ലായിരിക്കും ഫൈനലിലെ കേന്ദ്രബിന്ദു. ഗിൽ ക്രീസിൽ ഉള്ളിടത്തോളം ഗുജറാത്തിന് ഭയപ്പെടാനില്ല. ഗില്ലിനെ വേഗത്തിൽ പുറത്താക്കുകയും റുതുരാജ് ഗെയ്ക്‌വാദ് പരമാവധി സമയം ക്രീസിൽ തുടരുകയുമാണ് ചെന്നൈ ആഗ്രഹിക്കുന്നത്. ഇവർക്കൊപ്പം ഒറ്റയ്ക്ക് കളിമാറ്റിമറിക്കാൻ ശേഷിയുള്ളവർ ഇരുനിരയിലുമുണ്ട്.

ഏകദിന ലോകകപ്പ് മിന്നും, വന്‍ നീക്കവുമായി ബിസിസിഐ; വേദികള്‍ പ്രഖ്യാപിക്കുന്ന സമയവും തീരുമാനിച്ചു

ടീമിൽ മാറ്റത്തിന് സാധ്യതയില്ല. ധോണിയുടെ ക്യാപ്റ്റൻസി മികവിലേക്ക് ചെന്നൈയും ആരാധകരും ഒരിക്കൽക്കൂടി ഉറ്റുനോക്കുന്നു. ബാറ്റർമാരെ തുണയ്ക്കുന്ന അഹമ്മദാബാദിലെ ശരാശരി സ്കോർ 193 റൺസാണ്. എട്ട് കളിയിൽ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്താരെണെങ്കിലും ടോസ് വലിയ നിര്‍ണായക ഘടകമായേക്കില്ല.

ചെന്നൈയിലെ സ്ലോ പിച്ചില്‍ നിന്ന് അഹമ്മദാബാദിലെ ബാറ്റിംഗ് പറുദീസയിലെത്തുമ്പോള്‍ ഇരു ടീമിന്‍റെയും ബാറ്റിംഗ് നിരയാകും നിര്‍ണായകമാകുക. ബാറ്റിംഗ് ബലാബലത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. ബൗളിംഗ് വൈവിധ്യത്തിലും ഒപ്പത്തിനൊപ്പമുണ്ടെങ്കിലും റാഷിദ് ഖാന്‍റെയും നൂര്‍ അഹമ്മദിന്‍റെയും മുഹമ്മദ് ഷമിയുടെയും സാന്നിധ്യം ഗുജറാത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നു. എങ്കിലും ധോണിയുടെ തന്ത്രങ്ങളുടെ മികവില്‍ ഈ കുറവ് മറികടക്കാന്‍ ചെന്നൈക്കാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

click me!