
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍ക്കെതിരെ കുടുത്ത വിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. ആര്‍സിബി ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‌സ് താരം ശുഭ്മാന്‍ ഗില്ലിനെതിരേയും സഹോദരി ഷഹ്നീല്‍ ഗില്ലിനെതിരേയും സൈബര്‍ ആക്രമണമുണ്ടായിരുന്നു. ലീഗിലെ അവസാന മത്സരത്തില്‍ ഗുജറാത്തിനോട് തോറ്റതോടെയാണ് ആര്‍സിബിക്ക് പ്ലേ ഓഫ് സ്ഥാനം നഷ്ടമായത്. ഗില്ലിന്റെ സെഞ്ചുറിയായിരുന്നു ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.
ഇതിന് പിന്നാലെയാണ് ഗില്ലിനും സഹോദരിക്കുമെതിരെ സൈബര്‍ ആക്രമണമുണ്ടായത്. മത്സരം കാണാന്‍ ഗ്യാലറിയില്‍ ഷഹ്നീലുമുണ്ടായിരുന്നു. ഗുജറാത്തിന്റെ വിജയത്തിന് പിന്നാലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ഈ പോസ്റ്റിനു കമന്റായാണ് ഗില്ലിനും ഷഹനീലിനുമെതിരെ അധിക്ഷേപങ്ങള്‍ നിറഞ്ഞത്.
ചിന്നസ്വാമിയില്‍ ഗില്‍- കോലി പോരാണ് നടന്നതെന്ന തരത്തിലാണ് പലരും കമന്റുകളിട്ടത്. കോലിയുടെ ടീമിനെ തോല്‍പിക്കാന്‍ ഗില്‍ മനഃപൂര്‍വം ഇറങ്ങിത്തിരിച്ചതാണെന്നും ചിലര്‍ ആരോപിച്ചു. മത്സരശേഷം കോലിയും ഗില്ലും പരസ്പരം ആശ്ലേഷിച്ച് അഭിനന്ദിച്ച ശേഷമാണ് മൈതാനം വിട്ടതെന്ന് പോലും ആര്‍സിബി ആരാധകര്‍ മുഖവിലയ്‌ക്കെടുത്തില്ല.
അശ്ലീല കമന്റുകള്‍ നിറഞ്ഞതോടെ ക്രിക്കറ്റ് ലോകവും ആര്‍സിബി ആരാധകര്‍ക്കെതിരെ രംഗത്തെത്തി. ആര്‍സിബി ആരാധകര്‍ കാണിക്കുന്നത് മര്യാദകേടാണണെന്നും ജയവും തോല്‍വിയും പതിവാണെന്നും അത് മാനിക്കണമെന്നും ആരാധകര്‍ പറയുന്നു. ഇത്തരം മോശം ചിന്തഗതികൊണ്ടാണ് ആര്‍സിബിക്ക് കിരീടം ലഭിക്കാത്തതെന്ന് ആരാധകരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. ഗില്‍ ഇന്ത്യയുടെ ഭാവി താരമാണെന്ന് അംഗീകരിക്കണമെന്നും മറ്റൊരാള്‍.
ഇക്കാര്യത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. ഗില്ലും വിരാട് കോലിയും പ്രതികരിച്ചിട്ടില്ല. മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി കോലിയുടെ സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!