
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുകയാണ്. തുടര്‍ജയങ്ങളുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയശേഷം ആദ്യ ക്വാളിഫയറില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ഗുജറാത്തിന് തിരിച്ചടിയായത്. മുംബൈ ആകട്ടെ മങ്ങിയ തുടക്കത്തിനുശേഷം ശരിയായ സമയത്ത് ഫോമിലേക്കുയര്‍ന്നാണ് ക്വാളിഫയറിന് യോഗ്യത നേടിയത്. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്താണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.
ഇന്ന് ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടില്‍ രണ്ടാം ക്വാളിഫയറിന് ഇറങ്ങുമ്പോള്‍ മുംബൈക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബൗളറെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് മുംബൈയുടെ മുന്‍ നായകന്‍ കൂടിയായിരുന്ന ഹര്‍ഭജന്‍ സിംഗ്. എല്ലാവരും പ്രതീക്ഷിക്കുന്ന പോലെ അത് ഗുജറാത്തിന്‍റെ സ്പിന്‍ കുന്തമുനയായ റാഷിദ് ഖാന്‍ അല്ല. ഗുജറാത്ത് പേസര്‍ മുഹമ്മദ് ഷമിയെ ആണ് മുംബൈ കരുതിയിരിക്കേണ്ടതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഏതൊരു ടീമും നോട്ടമിടുന്ന ബൗളറാണ് ഷമിയെന്നും ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ വ്യക്തമാക്കി.
ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം, അത് മുംബൈയോ ചെന്നൈയോ അല്ലെന്ന് കാമറൂണ്‍ ഗ്രീന്‍
മികച്ച ന്യൂ ബോള്‍ ബൗളറാണ് ഷമി. ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളുമായി ബാറ്ററെ ശ്വാസംമുട്ടിക്കാനും ഷമിക്കാവും. മികച്ച സ്വീം പൊസിഷനുള്ള ഷമി ഫോമിലായാല്‍ പിന്നെ അവനെതിരെ കളിക്കുക അസാധ്യമാണെന്ന് പറയേണ്ടിവരുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. റാഷിദ് ഖാന്‍ വേറെ തലത്തിലുള്ള കളിക്കാരനാണ്. വിക്കറ്റെടുക്കുക, റണ്‍സടിക്കുക, പറന്നു ഫീല്‍ഡ് ചെയ്യുക, അങ്ങനെ റാഷിദ് ചെയ്യാത്തതായി എന്താണുള്ളത്. റാഷിദിനെപ്പോലൊരു കളിക്കാരനെ കിട്ടിയതില്‍ ഗുജറാത്ത് ശരിക്കും ഭാഗ്യവാന്‍മാരാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഐപിഎല്ലിലെ വിക്കറ്റ് വേട്ടയില്‍ മുഹമ്മദ് ഷമിയും റാഷിദ് ഖാനുമാണ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഷമി 25 വിക്കറ്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 24 വിക്കറ്റുമായി റാഷിദ് രണ്ടാം സ്ഥാനത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!