
കൊല്‍ക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റര്‍ റഹ്മാനുള്ള ഗുർബാസുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ. ഈഡൻ ഗാര്‍ഡൻസില്‍ ഇരു ടീമുകളും ശനിയാഴ്ച ഏറ്റുമുട്ടിയപ്പോഴാണ് സംഭവം. : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റ് ചെയ്യുമ്പോള്‍ 13-ാം ഓവര്‍ എറിയാൻ എത്തിയത് ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാര്‍ദിക് പാണ്ഡ്യയാണ്. ഓവറിന്‍റെ ആദ്യ പന്ത് തന്നെ 21കാരനായ അഫ്ഗാനി താരം അതിര്‍ത്തി കടത്തി.
ഇതിന് ശേഷം വാക്കേറ്റമുണ്ടായത്. ഗുര്‍ബാസ് എന്തോ പറഞ്ഞതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ മുന്നറിയിപ്പ് നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭാഷണത്തിനിടയിൽ ഗുർബാസിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. ഹാര്‍ദിക്കിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. എന്നാല്‍, ദേഷ്യം നിറഞ്ഞ രീതിയില്‍ ഹാര്‍ദിക് എന്തൊക്കെയോ പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം, മത്സരത്തില്‍ ഗുര്‍ബാസ് മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും കെകെആറിന് വിജയം നേടാനായില്ല.
ഗുര്‍ബാസിന്റെ (39 പന്തില്‍ 81) ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായത്. എന്നാല്‍, സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൊല്‍ക്കത്തയെ ഗുജറാത്ത് ടൈറ്റൻസ് കനത്ത തോല്‍വിയിലേക്കാണ് തള്ളിവിട്ടത്. ഏഴ് വിക്കറ്റിന്‍റെ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പേരിലാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ ഗുജറാത്ത് മറികടന്നു. 49 റണ്‍സെടുത്ത ശുഭ്മാൻ ഗില്‍, അവസാന ഓവറുകളില്‍ മിന്നിയ ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ (51*) എന്നിവരാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്. കൊല്‍ക്കത്തയ്ക്ക് റഹ്‌മാനുള്ള ഗുര്‍ബാസിനെ കൂടാതെ അവസാന ഓവറുകളില്‍ ആന്ദ്രേ റസ്സലിന്റെ (34) പ്രകടനവും ശ്രദ്ധേയമായി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകളുമായി തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!