
ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ഡല്‍ഹി ക്യാപിറ്റല്‍സ് ഒമ്പത് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെ ടീം പരിശീലകനായ റിക്കി പോണ്ടിംഗിനെയും ടീം ഡയറക്ടറായ സൗരവ് ഗാംഗുലിയെയും രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ അക്സര്‍ പട്ടേലിനെ അവസാനം ബാറ്റിംഗിനിറക്കാനുള്ള തീരുമാനം സാമാന്യബുദ്ധിയുള്ളവര്‍ ആരും ചെയ്യാത്ത കാര്യമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കത്തിലെ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും ഫിലിപ്പ് സാള്‍ട്ടും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പന്ത്രണ്ടാം ഓവറില്‍ സാള്‍ട്ട് പുറത്താകുമ്പോള്‍ ഡല്‍ഹിക്ക് ജയത്തിലേക്ക് 52 പന്തില്‍ 76 റണ്‍സ് മതിയായിരുന്നു.
സാള്‍ട്ടിന് പുറകെ മിച്ചല്‍ മാര്‍ഷിനെയും മനീഷ് പാണ്ഡെയയും പുറത്താക്കിയ ഹൈദരാബാദ് ബൗളര്‍മാര്‍ പിടിമുറുക്കിയിട്ടും പ്രിയം ഗാര്‍ഗിനെയും സര്‍ഫ്രാസ് ഖാനെയുമാണ് ഡല്‍ഹി പിന്നീട് ബാറ്റിംഗിന് വിട്ടത്. ഗാര്‍ഗ് 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായപ്പോള്‍ സര്‍ഫ്രാസ് 10 പന്തില്‍ ഒമ്പത് റണ്‍സുമായി മടങ്ങി. ഇതിനുശേഷമാണ് ഫോമിലുള്ള അക്സര്‍ ഇറങ്ങിയത്. 14 പന്തില്‍ 29 റണ്‍സെടുത്ത് അക്സര്‍ പ്രതീക്ഷ നല്‍കിയെങ്കിലും വൈകിപ്പോയിരുന്നു.
സഞ്ജുവിനെ മെരുക്കാന്‍ തേച്ചുമിനുക്കിയ വജ്രായുധവുമായി രോഹിത്; കുറച്ച് ആശങ്കപ്പെടേണ്ടതുണ്ട്!
സാള്‍ട്ട് പുറത്തായതിന് പിന്നാലെ മധ്യ ഓവറുകളില്‍ ഹൈദരാബാദിന്‍റെ ഇടം കൈയന്‍ സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ അക്സറിനെപ്പോലെ ഫോമിലുള്ള ഒരു ഇടം കൈയന്‍ ബാറ്ററെ ബാറ്റിംഗിന് അയക്കുക എന്നത് സാമാന്യ ബുദ്ധിയാണെന്നും അത് ചെയ്യാതിരുന്ന പരിശീലകന്‍ പോണ്ടിംഗും ഡയറക്ടര്‍ ഗാംഗുലിയും വലിയ മണ്ടത്തരമാണ് കാണിച്ചതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!