Latest Videos

ധോണിയെ വെറുക്കുന്നവര്‍ പിശാചായിരിക്കണം! ഇതിഹാസ നായകനുമായുള്ള ബന്ധത്തെ കുറിച്ച് ഹാര്‍ദിക്

By Web TeamFirst Published May 23, 2023, 4:02 PM IST
Highlights

ധോണിയെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് ഹാര്‍ദിക്. ധോണിയില്‍ എന്റെ സഹോദരനേയും സുഹൃത്തിനേയും കാണാറുണ്ടെന്ന് ഹാര്‍ദിക് പറഞ്ഞു.

ചെന്നൈ: മികച്ച ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ വളര്‍ന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് വലിയ പങ്കുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഇരുവരും ഇന്ന് നേര്‍ക്കുനേര്‍ വരുന്നുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ഹാര്‍ദിക്കിന്റെ ഗുജറാത്തിനെതിരെതിരെ ഇതുവരെ ജയിക്കാന്‍ ചെന്നൈക്ക് സാധിച്ചിട്ടില്ല. ഇന്ന് ചെപ്പോക്കില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിക്കാമെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രതീക്ഷ.

ഇതിനിടെ ധോണിയെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് ഹാര്‍ദിക്. ധോണിയില്‍ എന്റെ സഹോദരനേയും സുഹൃത്തിനേയും കാണാറുണ്ടെന്ന് ഹാര്‍ദിക് പറഞ്ഞു. ഹാര്‍ദിക്കിന്റെ വാക്കുകള്‍... ''ധോണി ഗൗരവക്കാരനാണെന്ന് പലരും പറയാറുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് എല്ലം. എനിക്കറിയാവുന്ന ധോണി തമാശകള്‍ പറയുകയും ആസ്വദിക്കുന്ന വ്യക്തിയുമാണ്. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. എന്റെ സഹോദരനായിട്ടും സുഹൃത്തായിട്ടുമാണ് ഞാന്‍ ധോണിയെ കാണുന്നത്. ധോണിയെ വെറുക്കാന്‍ പിശാചിന് മാത്രമെ സാധിക്കൂ.'' ഹാര്‍ദിക് പറഞ്ഞു. 

ഇന്ന് വൈകീട്ട് 7.30ന്  ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ചെന്നൈ- ഗുജറാത്ത് മത്സരം. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറെന്ന നോക്കൗട്ട് കടമ്പ കൂടി കടക്കേണ്ടി വരും. ഇതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുവരും ആഗ്രഹിക്കുന്നില്ല. പതിനാലില്‍ പത്ത് കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഗുജറാത്ത് ക്വാളിഫയറിന് യോഗ്യത നേടിയത്. 

സീസണിലെ ഏറ്റവും സന്തുലിതമായ ടീമാണ് ഗുജറാത്ത്. ശുഭ്മാന്‍ ഗില്ലിന്റെ മിന്നും ഫോമാണ് ബാറ്റിംഗ് നിരയുടെ കരുത്ത്. കഴിഞ്ഞ രണ്ട് കളിയിലും സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ ഓറഞ്ച് ക്യാപ് കൂടി ലക്ഷ്യമിട്ടാണ് ഇന്ന് ബാറ്റെടുക്കുന്നത്. കൂട്ടിന് ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്, രാഹുല്‍ തെവാട്ടിയ എന്നിവരുമുണ്ട്. പര്‍പ്പിള്‍ ക്യാപിനായി മത്സരിക്കുന്ന മുഹമ്മദ് ഷമിയും റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ ബൗളിംഗ് നിരയെ നയിക്കുന്നത്.

ഒരറ്റത്ത് ഷമി! ഗുജറാത്ത്-സിഎസ്‌കെ ക്വാളിഫയര്‍ വിധി തീരുമാനിക്കുക ആ താരപ്പോരെന്ന് ആകാശ് ചോപ്ര

ബാറ്റിംഗ് കരുത്തിലാണ് ചെന്നൈ പ്ലേ ഓഫില്‍ കടന്നത്. ഡെവണ്‍ കോണ്‍വെയും ഋതുരാജും നല്‍കുന്ന ഉജ്ജ്വല തുടക്കം ശിവം ദൂബൈ, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ കൂടി ഏറ്റെടുക്കുമ്പോള്‍ ചെന്നൈക്ക് പ്രയാസമല്ല. പിന്നെ ഫിനിഷിംഗിന് തല ധോണിയുമുണ്ട്. ബൗളിംഗ് നിരയില്‍ വലിയ താരങ്ങളില്ലെങ്കിലും ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും പാതിരാനയുമെല്ലാം കളി മാറ്റിമറിക്കാന്‍ പോന്നവരാണ്.

click me!