
ഹൈദരാബാദ്: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടന്ന മത്സരത്തില്‍ നാടകീയ സംഭവങ്ങളുണ്ടായിരന്നു. മത്സരത്തിനിടെ കാണികള്‍ ലഖ്നൗ ഡഗൗട്ടിലേക്ക് നട്ടും ബോള്‍ട്ടും വലിച്ചെറിഞ്ഞതായാണ് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസിന്റെ റിപ്പോര്‍ട്ട്. നട്ടും ബോള്‍ട്ടും കാണികള്‍ എങ്ങനെയാണ് സ്റ്റേഡിയത്തിലേക്ക് കടത്തിയതെന്നും സംഘടിപ്പിച്ചതെന്നും അറിവായിട്ടില്ല. നട്ടും ബോള്‍ട്ടും എറിഞ്ഞതോടെ ലഖ്നൗ മുഖ്യ പരിശീലകന്‍ ആന്‍ഡി ഫ്‌ലവറും കോച്ചിംഗ് സ്റ്റാഫും താരങ്ങളും പരിഭ്രാന്തരായി ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇതോടെ മത്സരം തടസപ്പെട്ടപ്പോള്‍ ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.
മാത്രമല്ല, അംപയര്‍ക്കെതിരെ ക്ലാസന്‍ ദേഷ്യപ്പെട്ട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന സംഭവമുണ്ടായി. എല്ലാം നല്ല രീതിയില്‍ പോകുന്നതിനിടെ 19-ാം ഓവറിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ആവേശ് ഖാന്‍ എറിഞ്ഞ പന്ത് മൂന്നാം അമ്പയര്‍ നോ ബോള്‍ അനുവദിച്ചില്ല. ക്ലാസന്‍ ഇതിനെ കുറിച്ച് ഫീല്‍ഡ് അമ്പയറോട് പരാതിപ്പെട്ടെങ്കിലും ഗുണകരമായ തീരുമാനം ഒന്നും ഉണ്ടായില്ല. പിന്നാലെ മത്സരശേഷം അമ്പയര്‍മാരുടെ നിലവാരം ക്ലാസന്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ദക്ഷിണാഫ്രിക്കന്‍ താരത്തിന് മാച്ച് ഫീയുടെ 10 ശതമാനം ബിസിസിഐ പിഴ ചുമത്തി.
ഇപ്പോള്‍ സംഭവങ്ങളെ കുറിച്ച് സംസാരിക്കുകയായണ് ക്ലാസന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ആരാധകര്‍ പാടേ നിരാശപ്പെടുത്തി. ഗ്യാലറിയില്‍ നിന്ന് ഇത്തരമൊരു പ്രതികരണം ആരും പ്രതീക്ഷിക്കില്ല. തീര്‍ത്തും നിരാശപ്പെടുത്തി. പോസിറ്റീവായിരുന്ന സാഹചര്യം കളഞ്ഞത്, ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം സ്വഭാവമായിരുന്നു.'' ക്ലാസന്‍ മത്സരം ശേഷം ക്ലാസന്‍ പറഞ്ഞു. അംപയര്‍മാരേയും താരം രൂക്ഷമായി വിമര്‍ശിച്ചു. ''അംപയര്‍മാരുടെ തീരുമാനങ്ങളും പിഴച്ചു. എന്നാല്‍ ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണ്'' ക്ലാസന്‍ പ്രതികരിച്ചു.
പിച്ചിനെ കുറിച്ച് ക്ലാസന്‍ പറഞ്ഞതിങ്ങനെ... ''മധ്യ ഓവറുകളില്‍ വിക്കറ്റ് പെട്ടന്ന് മറ്റൊരു സ്വഭാവം പുറത്തെടുത്തു. പന്ത് തിരിയുന്നുണ്ടാായിരുന്നു. മാത്രമല്ല, ആവശ്യത്തിന് ബൗണ്‍സും ലഭിച്ചു. അങ്ങനെയാണ് എയ്ഡന്‍ മാര്‍ക്രമിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റേയും വിക്കറ്റുകള്‍ നഷ്ടമാകുന്നത്. ലെങ്ത് പന്തുകള്‍ കളിക്കുക ഏറെ ബുദ്ധിമുട്ടായിരുന്നു.'' ക്ലാസന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!