
ചെന്നൈ: ഐപിഎല്‍ എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ക്വാളിഫയറിലേക്ക് മുന്നേറിയപ്പോള്‍ താരമായത് പേസര്‍ ആകാശ് മധ്‌വാളായിരുന്നു. അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മധ്‌വാളായിരുന്നു വിജയശില്‍പിയായത്. ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചു തുടങ്ങിയ താന്‍ 2019ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നെറ്റ് ബൗളറായാണ് കരിയര്‍ തുടങ്ങിയതെന്ന് മത്സരശേഷം മധ്‌വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2019ല്‍ ആര്‍സിബിയില്‍ ഞാന്‍ നെറ്റ് ബൗളറായിരുന്നു. ഇപ്പോഴാണ് എനിക്ക് പ്രധാന ടീമില്‍ അവസരം ലഭിക്കുന്നത്. സാധാരണഗതിയില്‍ നെറ്റ് ബൗളറായി ടീമിലെടുക്കുന്ന ഒരു കളിക്കാരന് പരിശീലന മത്സരത്തിലാണ് പലപ്പോഴും അവസരം ലഭിക്കാറുള്ളത്. അവിടെ നിങ്ങള്‍ പ്രതിഭയും കഴിവും തെളിയിച്ചാല്‍ മാത്രമെ പ്രധാന ടീമിലേക്ക് നിങ്ങളെ പരിഗണിക്കു. അതിന് മുമ്പ് പ്രധാന ടീമിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫ് നമ്മളുടെ പ്രകടനം സശ്രദ്ധം നിരീക്ഷിക്കും.
കഴിഞ്ഞ വര്‍ഷം മുംബൈക്കായി രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഞാന്‍ കളിച്ചത്. എന്നാല്‍ അടുത്ത സീസണില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് മുംബൈ ടീം മാനേജ്മെന്‍റ് എനിക്ക് അന്ന് തന്നെ വ്യക്തമായ സന്ദേശം നല്‍കിയിരുന്നു. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ പകരക്കാരനാവാനല്ല, ടീം ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിറവേറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്ന് മധ്‌വാള്‍ പറഞ്ഞു. ബുമ്രയുടെ പകരക്കാരനാവണമെന്ന ചിന്ത ഒരിക്കല്‍ പോലും എന്‍റെ മനസിലുയര്‍ന്നിട്ടില്ല. ടീം ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാനാണ് ഞാന്‍ ശ്രമിക്കുന്നത്.
എന്‍റെ ശക്തി എന്താണെന്ന് നായകന്‍ രോഹിത് ശര്‍മക്ക് വ്യക്തമായി അറിയാം. യോര്‍ക്കറുകളാണ് എന്‍റെ ശക്തി. എന്നാല്‍ ന്യൂബോളിലും എനിക്ക് മികവ് കാട്ടാനാകുമെന്ന് പരിശീലന മത്സരങ്ങളില്‍ അദ്ദേഹം കണ്ടതാണ്. അതുകൊണ്ട് തന്നെ ഏതൊക്കെ സാഹചര്യങ്ങളില്‍ എന്നെ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് രോഹിത്തിന് വ്യക്തമായ ധാരണയുണ്ടെന്നും മധ്‌വാള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!