Latest Videos

ചെന്നൈില്‍ ചേട്ടന്‍റെ ചീട്ട് കീറി, അഹമ്മദാബാദില്‍ അനിയന്‍കുട്ടനെയും വീഴ്ത്തി മധുരപ്രതികാരത്തിന് രോഹിത്

By Web TeamFirst Published May 25, 2023, 2:45 PM IST
Highlights

എന്നാല്‍ ലഖ്നൗവിനെതിരായ മത്സരത്തിന് മുമ്പ് മുംബൈയുടെ ഭാവി സൂപ്പര്‍ താരങ്ങളെ പ്രവചിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മ, തിലക് വര്‍മയും നെഹാല്‍ വധേരയുമെല്ലാം മുംബൈയുടെ അടുത്ത സൂപ്പര്‍ താരങ്ങളാകുമെന്നും പാണ്ഡ്യ സഹോദരരും ജസ്പ്രീത് ബുമ്രയുമെല്ലാം ടീമിലെത്തിയപോലെയാണ് ഇപ്പോഴവരെന്നും പറഞ്ഞിരുന്നു.

ചെന്നൈ: ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ വീഴ്ത്തി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയപ്പോള്‍ അത് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് മധുരപ്രതികാരം കൂടിയായി. മുംബൈ ഇന്ത്യന്‍സ് താരങ്ങളായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യയും മുംബൈ വീട്ടശേഷം ടീമിനെ തള്ളിപ്പറഞ്ഞതായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്.

ഇത്തവണ ഐപിഎല്ലിനിടെ ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തിലും ഹാര്‍ദ്ദിക് മുംബൈയ്ക്കെതിരെ ഒളിയമ്പെയ്തിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെ ടീമിലെത്തിച്ച് നേട്ടമുണ്ടാക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സെന്നും എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓരോ കളിക്കാരനില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണെന്നും ഹാര്‍ദ്ദിക് പറ‍ഞ്ഞിരുന്നു. ക്യാപ്റ്റനെ നിലയില്‍ ചെന്നൈ ടീമിന്‍റെ രീതിയാണ് താന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

എന്നാല്‍ ലഖ്നൗവിനെതിരായ മത്സരത്തിന് മുമ്പ് മുംബൈയുടെ ഭാവി സൂപ്പര്‍ താരങ്ങളെ പ്രവചിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മ, തിലക് വര്‍മയും നെഹാല്‍ വധേരയുമെല്ലാം മുംബൈയുടെ അടുത്ത സൂപ്പര്‍ താരങ്ങളാകുമെന്നും പാണ്ഡ്യ സഹോദരരും ജസ്പ്രീത് ബുമ്രയുമെല്ലാം ടീമിലെത്തിയപോലെയാണ് ഇപ്പോഴവരെന്നും പറഞ്ഞിരുന്നു. അടുത്ത രണ്ട് ര്‍ഷത്തിനുള്ളില്‍ തിലകും വധേരയുമെല്ലാം സൂപ്പര്‍ താരങ്ങളാകുമെന്നും മുംബൈ ടീം സൂപ്പര്‍ താരങ്ങളുടെ ടീമാകുമെന്നും പറഞ്ഞുവെച്ച രോഹിത് സൂപ്പര്‍ താരങ്ങളുടെ ടീമല്ല, സൂപ്പര്‍ താരങ്ങളെ സൃഷ്ടിക്കുന്ന ടീമാണ് മുംബൈ എന്നുകൂടി പറഞ്ഞുവെച്ചു.

പണ്ട് അണ്‍സോള്‍ഡ് ആയ അതേ ഹാര്‍ദിക്! വന്ന വഴി മറന്നാൽ, വിമർശനത്തിന് മുംബൈ മറുപടി നൽകുന്നത് ഇവരിലൂടെ...

സൂപ്പര്‍ താരങ്ങളെ ഉപയോഗിച്ച് നേട്ടമുണ്ടാക്കിയ ടീമാണ് മുംബൈ എന്ന് പറയാതെ പറഞ്ഞുവെച്ച ഹാര്‍ദ്ദിക്കിനുള്ള മറുപടിയായാണ് രോഹിത്തിന്‍റെ പ്രസ്താവനയെ ആരാധകര്‍ കണ്ടത്. ഗുജറാത്ത് നായകനായശേഷം മുംബൈ ഇന്ത്യന്‍സുമായി അത്ര നല്ല ബന്ധമല്ല ഹാര്‍ദ്ദിക്കിനുള്ളത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ കൂടിയായ എം എസ് ധോണിയുമായി അടുത്ത വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന ഹാര്‍ദ്ദിക് ധോണിയെ പുകഴ്ത്താന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും നഷ്ടമാക്കാറുമില്ല. ചെന്നൈയില്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റശേഷവും ധോണിയെയും ക്യാപ്റ്റന്‍സിയെയും ഹാര്‍ദ്ദിക് വാനോളം പുകഴ്ത്തിയിരുന്നു.

2022ലെ മെഗാ താരലേലത്തിന് മുമ്പ് നാല് താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകളോട് ആവശ്യപ്പെട്ടപ്പോള്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, കെയ്റോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്. ഹാര്‍ദ്ദിക്കിനെയും ക്രുനാലിനെയും മുംബൈ കൈവിട്ടിരുന്നു. തനിക്ക് പകരം സൂര്യകുമാറിനെ നിലനിര്‍ത്തിയതില്‍ മുംബൈ ടീം മാനേജ്മെന്‍റിനോട് ഹാര്‍ദ്ദിക്കിന് അനിഷ്ടമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേലത്തില്‍ഡ മുംബൈ വിളിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ പിന്നീട് ഗുജറാത്ത് നായകനായി ഹാര്‍ദ്ദിക് പോയി. ക്രുനാല്‍ ലഖ്നൗവിലേക്കും പോയി.

മുംബൈ കിരീടങ്ങള്‍ നേടിയത് മികച്ച കളിക്കാരുണ്ടായതിനാലെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ, വിമര്‍ശനവുമായി ആരാധകര്‍

എന്തായാലും ചെന്നൈയില്‍ ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യയുടെ ചീട്ടുകീറിയ രോഹിത് ശര്‍മ അഹമ്മദബാദില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അനിയന്‍ കുട്ടനായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പത്തി മടക്കി ഫൈനലിലെത്തുമോ എന്നാണ് ആരാധകരിപ്പോള്‍ ഉറ്റുനോക്കുന്നത്.

click me!