ഏതുകാലത്തും അവര്‍ ഒന്നാമതായിരിക്കും; ബുംറയേയും ആര്‍ച്ചറേയും കുറിച്ച് ബ്രയാന്‍ ലാറ

By Web TeamFirst Published Nov 6, 2020, 3:31 PM IST
Highlights

ഐപിഎല്ലിന്റെ കണ്ടുപിടുത്തമായ ബുമ്ര ഇപ്പോഴും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നു. ഇന്നലെ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്.

ദുബായ്: ഒരുകാലത്ത് ലോകനിലവാരമുളള ബൗളര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അപൂര്‍മായിയിരുന്നു. പിന്നീട് ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെയെല്ലാം വരവ് ആ ചീത്തപ്പേര് മാറ്റി. ബുമ്രയായിരുന്നു അതില്‍ പ്രധാനി. ഐപിഎല്ലിന്റെ കണ്ടുപിടുത്തമായ ബുമ്ര ഇപ്പോഴും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നു. ഇന്നലെ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. അതുപൊലെ ഐപിഎല്ലില്‍ തിളങ്ങിയ മറ്റൊരുതാരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍. രാജസ്ഥാന്‍ പുറത്തായെങ്കിലും ആര്‍ച്ചര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരായ ഇരുവരേയും കുറിച്ച് സംസാരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം ബ്രയാന്‍ ലാറ. ഇരുവരും എക്കാലത്തേയും മികച്ച പേസര്‍മാരാണെന്നാണ് ലാറ പറയുന്നത്. ''ഏത് കാലഘട്ടത്തില്‍ കളിച്ചാലും ഇരുവരും ലോകത്തെ ഒന്നാം നമ്പര്‍ താരങ്ങളാവും. ബുംറയും ആര്‍ച്ചറും അവരുടെ വേഗം കൊണ്ടും കൃത്യത കൊണ്ടും എതിരാളികളെ വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ട് ഏത് കാലഘട്ടത്തില്‍ കളിച്ചാലും ഇവര്‍ക്ക് പ്രശ്നമില്ല. 

1970കളിലാണ് അദ്ദേഹം കളിക്കുന്നതെങ്കില്‍ അവരുടെ പ്രകടനത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ല. ഇപ്പോഴത്തെ പ്രകടനം അന്നും പുറത്തെടുക്കാന്‍ സാധിക്കുമായിരുന്നു.'' ലാറ പറഞ്ഞു. ടൂര്‍ണമെന്റിലെ തന്റെ ഫേവറിറ്റ് ബാറ്റ്സ്മാന്‍മാരിലൊരാള്‍ സൂര്യകുമാര്‍ യാദവാണെന്നും ലാറ കൂട്ടിച്ചേര്‍ത്തു.
 
ഈ സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ് ബുമ്ര. 14 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്.

click me!