ഇഴയുന്ന ബാറ്റിംഗും പാളുന്ന തന്ത്രങ്ങളും; ധോണി‌ക്ക് എന്തുപറ്റിയെന്ന് ആരാധകര്‍, വിമര്‍ശനം ശക്തം

By Web TeamFirst Published Sep 26, 2020, 8:45 AM IST
Highlights

ഈ സീസണില്‍ ഇതുവരെ കനത്ത നിരാശയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ക്ക് നല്‍കിയത്. ബാറ്റിംഗില്‍ ധോണിയുടെ സമീപനം കടുത്ത ആരാധകര്‍ക്ക് പോലും ദഹിക്കില്ല. 

ദുബായ്: ഐപിഎല്ലില്‍ പൊരുതാന്‍ താത്പര്യമില്ലാത്ത പോലെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കഴിഞ്ഞ രണ്ട് മത്സരത്തിലും കളിച്ചത്. ബാറ്റിംഗില്‍ ധോണിയുടെ സമീപനം കടുത്ത ആരാധകര്‍ക്ക് പോലും ദഹിക്കില്ല. 

സൂപ്പര്‍ കിംഗ്സ് പവര്‍പ്ലേ പുരോഗമിക്കുമ്പോള്‍ സിഎസ്‌കെയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു ട്വീറ്റ് മാത്രം മതി മഞ്ഞപ്പടയുടെ ദുരവസ്ഥ മനസിലാക്കാന്‍. രാജസ്ഥാനെതിരെ നെറ്റ് റൺറേറ്റ് താഴാതെ നോക്കാനുള്ള തന്ത്രം എന്ന് പറഞ്ഞ് ആശ്വസിച്ചെങ്കില്‍ ഡൽഹിക്കെതിരെ ഈ തോൽവിക്ക് എന്ത് ന്യായം പറയാനാകും ധോണിക്കും ചെന്നൈക്കും? അമ്പാട്ടി റായുഡുവിന് പരിക്കേറ്റാല്‍ പ്രഹരശേഷി കുറയുന്ന ബാറ്റിംഗ് നിരയാണ് ചെന്നൈയുടേതെന്ന് വിശ്വസിക്കാനാകില്ല. 

മുരളി വിജയ്‌യും കേദാര്‍ ജാദവും കളിക്കുന്നത് ടീമിന് വേണ്ടിയാണെന്ന് വിശ്വസിക്കുക പ്രയാസം. വാട്സൺ-വിജയ് ഓപ്പണിംഗ് സഖ്യം ഇഴഞ്ഞുനീങ്ങുന്നത് മധ്യനിരയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ്. 175 റൺസ് പിന്തുടരുമ്പോള്‍ 12 പന്ത് മാത്രം നേരിടേണ്ടയാളല്ല എം എസ് ധോണി. ബാറ്റിംഗ് പരിശീലനം വേണ്ടത്ര ലഭിച്ചില്ലെങ്കില്‍ അതിന് പരിഹാരം കാണുകയാണ് ധോണി ചെയ്യേണ്ടത് അല്ലാതെ പേടിച്ച് പിന്നോട്ടുമാറുകയല്ല.

ലോക്ക്ഡൗണിൽ പരിശീലനം മുടങ്ങിയ ബാറ്റ്സ്മാന്മാര്‍ താളം കണ്ടെത്തിയേക്കില്ലെന്ന ആശങ്ക കാരണം അഞ്ച് ബൗളര്‍മാരെ മാത്രമാണ് ധോണി ഉള്‍പ്പെടുത്തുന്നത്. ഒരാള്‍ക്ക് മോശം ദിവസമെങ്കിൽ പ്ലാന്‍ ബി ഇല്ലെന്ന് ചുരുക്കം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും 40ലേറെ റൺസ് വഴങ്ങിയ ജഡേജ ഇവിടെ നായകനെ തോൽപ്പിക്കുകയാണ്. അടുത്ത മത്സരത്തിന് ഒരുങ്ങാന്‍ വെള്ളിയാഴ്ച വരെ സിഎസ്‌കെയ്‌ക്ക് സമയമുണ്ട്. ഇടവേളയും റായുഡുവിന്‍റെ തിരിച്ചുവരവും പുതിയ ഊര്‍ജ്ജം സമ്മാനിക്കുമെന്ന് കരുതാം. 

സാക്ഷാല്‍ മലിംഗയുടെ റെക്കോര്‍ഡ് തകര്‍ത്ത് റബാഡ; നേട്ടത്തിലെത്തുന്ന ആദ്യ താരം

click me!