ചീട്ടുകൊട്ടാരം പോലെ മുന്‍നിര തകര്‍ന്നു; മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സ് പ്രതിരോധത്തില്‍

By Web TeamFirst Published Nov 5, 2020, 10:04 PM IST
Highlights

പൃഥ്വി ഷാ (0), അജിന്‍ക്യ രഹാനെ (0), ശിഖര്‍ ധവാന്‍ (0), ശ്രേയസ് അയ്യര്‍ 12) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടായത്. ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ദുബായ്: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന്റെ 201 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി കാപിറ്റല്‍സിന് ബാറ്റിങ് തകര്‍ച്ച. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ഏഴ് ഓവറില്‍ നാലിന് 36 എന്ന നിലയിലാണ്. പൃഥ്വി ഷാ (0), അജിന്‍ക്യ രഹാനെ (0), ശിഖര്‍ ധവാന്‍ (0), ശ്രേയസ് അയ്യര്‍ 12) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടായത്. ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍കസ് സ്‌റ്റോയിനിസ് (19), ഋഷഭ് പന്ത് (3) എന്നിവരാണ് ക്രീസില്‍.

ആദ്യ ഓവറില്‍ തന്നെ ഡല്‍ഹിക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. നേരിട്ട രണ്ടാം പന്തില്‍ പൃഥ്വി വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി. അതേ ഓവറില്‍ അഞ്ചാം പന്തില്‍ രഹാനയേയും ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്തത് ധവാന്റെ ഊഴമായിരുന്നു. ബൂമ്രയെറിഞ്ഞ രണ്ടാം പന്തില്‍ തന്നെ താരത്തിന്റെ വിക്കറ്റ് തെറിച്ചു. 

കളിക്കാന്‍ കഴിയാതിരുന്ന ഒരു യോര്‍ക്കറിലാണ് ധവാന്‍ മടങ്ങിയത്. ക്യാപ്റ്റന്‍ ശ്രേയസ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. എട്ട് പന്തുകള്‍ നേരിട്ട് ബൂമ്ര മൂന്ന് ബൗണ്ടറികളോടെ 12 റണ്‍സ് നേടി. എന്നാല്‍ ബൂമ്രയെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ കവറില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ഇഷാന്‍ കിഷന്‍ (30 പന്തില്‍ 55), സൂര്യകുമാര്‍ യാദവ് (38 പന്തില്‍ 51), ക്വിന്റണ്‍ ഡി കോക്ക് (25 പന്തില്‍ 40), ഹാര്‍ദിക് പാണ്ഡ്യ (14 പന്തില്‍ 37) എന്നിവരുടെ ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

പരിക്ക് മാറിയ ശേഷം രണ്ടാം മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. കീറണ്‍ പൊള്ളാര്‍ഡ് (0), ക്രുനാല്‍ പാണ്ഡ്യ (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആര്‍ അശ്വിന്‍ മൂന്നും ആന്റിച്ച് നോര്‍ജെ ഒരു വിക്കറ്റും വീഴ്ത്തി.

click me!