'മുന്നില്‍നിന്ന് നയിക്കാനുള്ള ആര്‍ജ്ജവം കാട്ടണം'; തോല്‍വിയില്‍ ധോണിക്കെതിരെ ആഞ്ഞടിച്ച് ഗംഭീര്‍

By Web TeamFirst Published Sep 23, 2020, 12:53 PM IST
Highlights

രാജസ്ഥാന് എതിരായ മത്സരത്തില്‍ ധോണിയുടെ തീരുമാനങ്ങള്‍ യുക്തിരഹിതമായിരുന്നു എന്ന് ഗംഭീറിന്‍റെ രൂക്ഷ വിമര്‍ശനം. 

ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റതിന് പിന്നാലെ നായകന്‍ എം എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ധോണി ഏഴാമനായി ഇറങ്ങിയതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചത്. 

'സത്യസന്ധമായി പറഞ്ഞാന്‍ ഞാന്‍ അത്ഭുതപ്പെട്ടു. ധോണി ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുന്നോ? തനിക്ക് മുമ്പേ റിതുരാജ് ഗെയ്‌ക്‌വാദിനെ ബാറ്റിംഗിന് അയക്കുകയോ. യുക്തിരഹിതമായ തീരുമാനമാണ് ഇതെന്നാണ് തോന്നിയത്. മുന്നില്‍നിന്ന് നയിക്കേണ്ട ആളാണ് ധോണി. 217 റണ്‍സ് ലക്ഷ്യം പിന്തുടരുമ്പോഴാണോ ഏഴാമനായി ഇറങ്ങുന്നത്. ഇതിനെയാണോ മുന്നില്‍നിന്ന് നയിക്കുന്ന നായകന്‍ എന്ന് വിളിക്കുന്നത്. ഫാഫ് ഡുപ്ലസിസ് ഒറ്റയാനായി പോരാടി'. 

'ധോണിയെ വിമര്‍ശിക്കുമ്പോള്‍ മൂന്ന് സിക്‌സറുകള്‍ പറത്തിയ അവസാനത്തെ ഓവറിനെ കുറിച്ചും പരാമര്‍ശിക്കണം. ഇതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല എന്നതാണ് വസ്‌തുത. വ്യക്തിപരമായ റണ്‍സ് മാത്രമാണ് ധോണി ചേര്‍ത്തത്'. 

'മറ്റൊരു നായകനോ താരമോ ആയിരുന്നു ഇങ്ങനെ ഏഴാം നമ്പറില്‍ ഇറങ്ങിയത് എങ്കില്‍ രൂക്ഷ വിമര്‍ശനം കേട്ടേനേ. ധോണിയായതു കൊണ്ടാണ് ആളുകള്‍ വിമര്‍ശിക്കാത്തത്. സുരേഷ് റെയ്‌ന ടീമിലില്ലാത്ത സാഹചര്യത്തില്‍ തന്നെക്കാള്‍ മികച്ച താരമാണ് സാം കറണ്‍ എന്ന് ധോണി ആരാധകരെ തോന്നിപ്പിക്കുകയാണ്. റിതുരാജ് ഗെയ്‌ക്‌വാദ്, സാം കറന്‍, കേദാര്‍ ജാദവ്, ഫാഫ് ഡുപ്ലസിസ്, മുരളി വിജയ് എന്നിവര്‍ തന്നെക്കാള്‍ മികച്ച താരമാണ് എന്ന് ആളുകളെ ബോധിപ്പിക്കാന്‍ ശ്രമിക്കുകയാണ് ധോണി'. 

'നേരത്തെ പുറത്തായാല്‍ പ്രശ്‌നമൊന്നുമില്ല. മുന്നില്‍നിന്ന് നയിക്കാനെങ്കിലും കുറഞ്ഞത് ശ്രമിക്കണം. ടീമിനെ പ്രചോദിപ്പിക്കാനാകണം. അവസാന ഓവറില്‍ അടിച്ചത് നാലോ അഞ്ചോ നമ്പറിലെത്തി ഫാഫിനൊപ്പം ചെയ്‌തിരുന്നെങ്കില്‍ കളിയുടെ ഫലം മാറിയേനെ' എന്നും ഗംഭീര്‍ പറഞ്ഞു. 

രാജസ്ഥാനോട് 16 റണ്‍സിന്‍റെ തോല്‍വിയാണ് ധോണിയുടെ ചെന്നൈ വഴങ്ങിയത്. രാജസ്ഥാന്‍ സ്‌കോറായ 216/7 പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 200-6 എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ ധോണി മൂന്ന് സിക്‌സര്‍ പറത്തിയിട്ടും ഫലം കണ്ടില്ല. ചെന്നൈക്കായി ഡുപ്ലസി 37 പന്തില്‍ 72 റണ്‍സെടുത്തു. ധോണി 17 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നു. 32 പന്തില്‍ 74 റണ്‍സെടുത്ത സഞ്ജു സാംസണും 47 പന്തില്‍ 69 റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്തും എട്ട് പന്തില്‍ 27 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറുമാണ് രാജസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്. 

ധോണി അത്ര കൂളല്ല, ഐപിഎല്ലില്‍ വീണ്ടും കലിപ്പനായി; വിവാദം കൊഴുക്കുന്നു, അംപയറിംഗിനും രൂക്ഷ വിമര്‍ശനം

click me!