ഡീന്‍ ജോണ്‍സിന്‍റെ വേര്‍പാട് നിര്‍ണായക ദൗത്യം ഏറ്റെടുക്കാനിരിക്കേ; ലാംഗറുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published Oct 1, 2020, 10:46 AM IST
Highlights

മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 24നായിരുന്നു അദേഹത്തിന്‍റെ അന്ത്യം

ദുബായ്: ഐപിഎല്‍ കമന്‍ററിക്കായി മുംബൈയിലെത്തിയ ഓസ്‌ട്രേലിയന്‍ മുന്‍താരം ഡീന്‍ ജോണ്‍സിന്‍റെ അപ്രതീക്ഷിത വേര്‍പാട് ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്‌ത്തിയിരുന്നു. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 24നായിരുന്നു അദേഹത്തിന്‍റെ അന്ത്യം. ഓസീസ് ടി20 ടീമിന്‍റെ ഉപദേശകന്‍ എന്ന ചുമതല ഏറ്റെടുക്കാനിരിക്കേയാണ് 59കാരനായ ഡീന്‍ മരണമടഞ്ഞത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി ടീമിന്‍റെ ഉപദേശകസ്ഥാനത്ത് ഡീനിനെ കൊണ്ടുവരാന്‍ തയ്യാറെടുത്തിരുന്നു. അത് ഇനി സംഭവിക്കില്ല എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഓസീസ് പരിശീലകനായ തന്നെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡീന്‍ ഏറെ സഹായിച്ചിട്ടുണ്ട് എന്നും ലാംഗര്‍ പറഞ്ഞു. ഇന്ത്യക്കെതിരെ 1986ല്‍ മദ്രാസില്‍ നേടിയ ഇരട്ട സെഞ്ചുറിയെ എക്കാലക്കത്തെയും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് എന്ന് പ്രശംസിച്ച ലാംഗര്‍, 1987 ലോകകപ്പ്, 1989 ആഷസ് ജയങ്ങളിലെ(4-0) സംഭാവനകളെയും പ്രശംസിച്ചു. 

ഓസ്‌ട്രേലിയക്കായി 52 ടെസ്റ്റില്‍ കളിച്ച ഡീന്‍ ജോണ്‍സ് 46.55 ശരാശരിയില്‍ 3631 റണ്‍സും 164 ഏകദിനങ്ങളില്‍ 46 അര്‍ധസെഞ്ചുറികള്‍ അടക്കം 6068 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 11 സെഞ്ചുറിയും ഏകദിനത്തില്‍ ഏഴ് ശതകവും പേരിലുണ്ട്. 1986ല്‍ ഇന്ത്യക്കെതിരെ സമനില ആയ ടെസ്റ്റില്‍ ജോണ്‍സ് ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. 1987ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീം അംഗവുമായിരുന്നു ജോണ്‍സ്. 1984ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറിയ ജോണ്‍സ് 1994ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഐപിഎല്ലിനിടെ ദുഖവാര്‍ത്ത; ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു; മരണം ഐപിഎല്‍ കമന്‍ററിക്കായി എത്തിയപ്പോള്‍

Powered by

click me!