ലോകകപ്പ് ഫൈനലോളം വരുമോ ഐപിഎല്‍ കലാശപ്പോര്..? മറുപടിയുമാായി കീറണ്‍ പൊള്ളാര്‍ഡ്

By Web TeamFirst Published Nov 10, 2020, 5:24 PM IST
Highlights

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ശേഷം തുടര്‍ച്ചായ രണ്ടാം ഐപിഎല്‍ കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. 

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു ഫൈനലിന് കൂടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുന്നു. അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ഡല്‍ഹി കാപിറ്റല്‍സാണ് മുംബൈയുടെ എതിരാളികള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ശേഷം തുടര്‍ച്ചായ രണ്ടാം ഐപിഎല്‍ കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. 

ഈ സീസണില്‍ ഇതിന് മുമ്പ് കളിച്ച് മൂന്ന് മത്സരങ്ങൡും മുംബൈ ഇന്ത്യന്‍സിനായിരുന്നു ജയം. ആ ആത്മവിശ്വാസം രോഹിത്തിനും സംഘത്തിനുമുണ്ട്. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ 57 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഫൈനലിലെത്തിയത്. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ഡല്‍ഹിയും ഫൈനലില്‍ കടന്നു. ഇന്ന് ഡല്‍ഹിയെ നേരിടാനൊരുങ്ങുമ്പോള്‍ ഐപിഎല്‍ ഫൈനലിനെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ്. 

ഫൈനല്‍ മത്സരങ്ങള്‍ എപ്പോഴും സമ്മര്‍ദ്ദമുണ്ടാക്കുന്നതാണെന്നാണ് പൊള്ളാര്‍ഡ് പറയുന്നത്. വിന്‍ഡീസ് താരത്തിന്റെ വാക്കുകള്‍.... ''ഫൈനലാണെന്നുള്ളത് എല്ലാ താരങ്ങളിലും സമ്മര്‍ദ്ദമുണ്ടാക്കുമെന്നതില്‍ സംശയമൊന്നുമില്ല. ഒരു ചെറിയ തെറ്റ് പോലും തോല്‍വിയിലേക്ക് നയിക്കും. എന്നാല്‍ ഫൈനലും ഒരു സാധാരണ മത്സരം പോലെ എടുക്കാന്‍ താരങ്ങള്‍ക്ക് കഴിയണം. കളിക്കുക, ആസ്വദിക്കുക. കാണികളില്ലെന്നുള്ളത് ശരിയാണ്. എന്നാല്‍ ഫൈനലിന്റെ ശക്തി ഞങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നുണ്ട്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ കലാശപ്പോര് ഐപിഎല്ലിന്റേത് തന്നെയാണ്.'' പൊള്ളാര്‍ഡ് പറഞ്ഞുനിര്‍ത്തി.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് മത്സരങ്ങളില്‍ നയിച്ചത് പൊള്ളാര്‍ഡ് ആയിരുന്നു. രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റപ്പോഴാണ് പൊള്ളാര്‍ഡ് ക്യാപ്റ്റനായത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തില്‍ മാറ്റമുണ്ടാക്കാന്‍ കെല്‍പ്പുള്ള താരമാണ് രോഹിത്.

click me!