ആദ്യ പന്തില്‍ വിക്കറ്റ്; കമ്മിന്‍സ് കൊടുങ്കാറ്റില്‍ ഓപ്പണര്‍മാരെ നഷ്‌ടമായി ഡല്‍ഹി

By Web TeamFirst Published Oct 24, 2020, 6:00 PM IST
Highlights

ഓപ്പണര്‍ അജിങ്ക്യ രഹാനെയെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പുറത്താക്കി പാറ്റ് കമ്മിന്‍സ് ഞെട്ടിച്ചു. രഹാനെ എല്‍ബിഡബ്ല്യൂ ആവുകയായിരുന്നു. 

അബുദാബി: ഐപിഎല്ലില്‍ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി കാപിറ്റല്‍സിന് തുടക്കത്തിലെ ഇരട്ട പ്രഹരം നല്‍കി കൊല്‍ക്കത്തയുടെ പാറ്റ് കമ്മിന്‍സ്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റിന് 36 എന്ന നിലയിലാണ് ഡല്‍ഹി. നായകന്‍ ശ്രേയസ് അയ്യരും(17*), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ്(9*) ക്രീസില്‍. ഓപ്പണര്‍ അജിങ്ക്യ രഹാനെയെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ എല്‍ബിയാക്കി കമ്മിന്‍സ് ഞെട്ടിച്ചു. വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ധവാനെ(6), കമ്മിന്‍സ് ബൗള്‍ഡാക്കി. 

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 194 റണ്‍സ് നേടി. കൊല്‍ക്കത്തയ്‌ക്കായി നരെയ്‌നും റാണയും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഡല്‍ഹിക്കായി റബാഡയും നോര്‍ജെയും സ്റ്റോയിനിസും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി. 

നോര്‍ജെ തുടക്കമിട്ടു...

കൊല്‍ക്കത്തയെ തുടക്കത്തിലെ പ്രതിരോധത്തിലാക്കിയിരുന്നു ഡല്‍ഹി പേസര്‍ ആന്‍റിച്ച് നോര്‍ജെ. രണ്ടാം ഓവറില്‍ തന്നെ ശുഭ്‌മാന്‍ ഗില്‍ അക്ഷാറിന്‍റെ കൈകളില്‍. എട്ട് പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമേ ഗില്ലിനുണ്ടായിരുന്നുള്ളൂ. മൂന്നാമനായി എത്തിയ രാഹുല്‍ ത്രിപാഠിയെയും നോര്‍ജെ തന്നെ മടക്കി. ആറാം ഓവറിലെ നാലാം പന്തില്‍ ത്രിപാഠി ബൗള്‍ഡാവുകുമ്പോള്‍ കൊല്‍ക്കത്തയ്‌ക്ക് 35 റണ്‍സ് മാത്രം. സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ദിനേശ് കാര്‍ത്തിക്കും(3) വീണു. വിക്കറ്റ് കാഗിസോ റബാഡയ്‌ക്ക്. 

എല്ലാം കൈക്കലാക്കി റാണയും നരെയ്‌നും

പിന്നെക്കണ്ടത് റാണയെ കൂട്ടുപിടിച്ച് നരെയ്‌ന്‍ താണ്ഡവമാടുന്നത്. സീസണില്‍ കേട്ട എല്ലാ പഴികളും തച്ചുതകര്‍ത്ത ഇന്നിംഗ്‌സ്. നരെയ്‌ന്‍ അടി തുടങ്ങിയതോടെ റാണയും ട്രാക്കിലായി. ഇരുവരുടെയും കൂട്ടുകെട്ട് 17-ാം ഓവറിലെ നാലാം പന്തുവരെ നീണ്ടുനിന്നു. നരെയ്‌നെ, രഹാനെയുടെ കൈകളിലെത്തിച്ച് റബാഡയാണ് കൂട്ടുകെട്ട് പൊളിച്ചത്. 31 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം നരെയ്‌ന്‍ നേടിയത് 64 റണ്‍സ്. സ്റ്റോയിനിസിന്‍റെ അവസാന ഓവറിലെ അവസാന പന്തുകളില്‍ റാണയും മോര്‍ഗനും പുറത്തായി. റാണയ്‌ക്ക് 53 പന്തില്‍ 81 റണ്‍സും മോര്‍ഗന് 9 പന്തില്‍ 17 റണ്‍സുമുണ്ടായിരുന്നു. 

ഏറ്റവും സമ്പൂര്‍ണ ബാറ്റ്സ്‌മാന്‍റെ പേരുമായി റൂട്ട്, വിസ്‌മയങ്ങള്‍ പലരും പുറത്ത്!

click me!