വമ്പന്മാര്‍ മടങ്ങി; ഡല്‍ഹിയുടെ സ്‌കോര്‍ പിന്തുടരുന്ന ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെ

By Web TeamFirst Published Oct 5, 2020, 10:13 PM IST
Highlights

ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ജെ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. മൊയീന്‍ അലി (6), ക്യാപ്റ്റന്‍ വിരാട് കോലി (18) എന്നിവരാണ് ക്രീസില്‍.

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ വിജയലക്ഷ്യം തേടിയിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഡല്‍ഹി ഉയര്‍ത്തിയ 196 റണ്‍സ് പിന്തുടരുന്ന ബാംഗ്ലൂര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 8 ഓവറില്‍ മൂന്നിന് 54 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കല്‍ (ആറ് പന്തില്‍ 4), ആരോണ്‍ ഫിഞ്ച് (14 പന്തില്‍ 13), എബി ഡിവില്ലിയേഴ്‌സ് (6 പന്തില്‍ 9)  എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ജെ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. മൊയീന്‍ അലി (6), ക്യാപ്റ്റന്‍ വിരാട് കോലി (18) എന്നിവരാണ് ക്രീസില്‍.

മൂന്നാം ഓവറില്‍ തന്നെ മികച്ച ഫോമില്‍ കളിക്കുന്ന ദേവ്ദത്ത് പവലിയനില്‍ തിരിച്ചെത്തി. അശ്വിന്റെ പന്തില്‍ സ്റ്റോയിനിസിന് ക്യാച്ച് നല്‍കുകയായിരുന്നു. ആ സമയത്ത് സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. തൊട്ടടുത്ത ഓവറില്‍ ഫിഞ്ചും ക്രീസ് വിട്ടു. അക്‌സറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്തു. നോര്‍ജെയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിലാണ്  ഡിവില്ലിയേഴ്‌സ് മടങ്ങിയത്. ധവാന്‍ ക്യാച്ചെടുക്കുകയായിരുന്നു. കോലി- മൊയീന്‍ അലി കൂട്ടുകെട്ടിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് സ്‌റ്റോയിനിസിന്റെ (26 പന്തില്‍ പുറത്താവാതെ 53) വെടിക്കെട്ട് പ്രകടനമാണ് തുണയായത്. ആറ് ഫോറും രണ്ടും സിക്‌സും അടങ്ങുന്നതായിരുന്നു സ്‌റ്റോയിനിസിന്റെ ഇന്നിങ്‌സ്. പൃഥ്വി ഷാ (23 പന്തില്‍ 42), ശിഖര്‍ ധവാന്‍ (28 പന്തില്‍ 32), ഋഷഭ് പന്ത് (25 പന്തില്‍ 37) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഹെറ്റ്മയേര്‍ ഏഴ് പന്തില്‍ 11 റണ്‍സുമായി പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. മൊയീന്‍ അലി, ഇസുരു ഉഡാന എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

click me!