
ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) റൺവേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിലെത്തിയത് ഇന്ത്യന്‍ താരങ്ങൾ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ(Chennai Super Kings) റുതുരാജ് ഗെയ്‌ക്‌വാദ്(Ruturaj Gaikwad) ഓറഞ്ച് ക്യാപ്(Orange Cap) സ്വന്തമാക്കിയപ്പോൾ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalore) ഹർഷൽ പട്ടേലിനാണ്(Harshal Patel) പർപ്പിൾ ക്യാപ്(Purple Cap).
സീസണില്‍ മനോഹര ഷോട്ടുകളുമായി ക്യാപ്റ്റൻ എം എസ് ധോണിയുടെ വിശ്വാസം കാക്കുകയായിരുന്നു സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്. 16 ഇന്നിംഗ്സിൽ ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പടെ ഇരുപത്തിനാലുകാരൻ നേടിയത് 635 റൺസ്. കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഇന്നിംഗ്‌സോടെയാണ് ഓറഞ്ച് തൊപ്പി റുതുരാജിന്‍റെ തലയിലെത്തിയത്.
റൺവേട്ടയിൽ റുതുരാജ് പിന്നിലാക്കിയത് 633 റൺസെടുത്ത ചെന്നൈയുടെ തന്നെ ഫാഫ് ഡുപ്ലെസിയെയും 626 റൺസെടുത്ത പഞ്ചാബ് കിംഗ്‌സ് നായകൻ കെ എൽ രാഹുലിനെയുമാണ്. ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബാറ്ററായ റുതുരാജ്, റോബിൻ ഉത്തപ്പയ്‌ക്ക് ശേഷം ഓറഞ്ച് ക്യാപ്പും കിരീടവും നേടുന്ന ആദ്യ താരവുമായി. സീസണില്‍ ചെന്നൈയുടെ റൺമെഷീനായി മാറിയ റുതുരാജ് തന്നെയാണ് ഈ സീസണിലെ എമർജിംഗ് പ്ലെയറും.
അതേസമയം വിക്കറ്റ് വേട്ടയിൽ ആർക്കും തൊടാനാവാതെ കുതിക്കുകയായിരുന്നു ഹർഷൽ പട്ടേൽ. ബാംഗ്ലൂർ പേസർ 15 കളിയിൽ സീസണിലെ ഏക ഹാട്രിക് ഉൾപ്പടെ 32 വിക്കറ്റ് വീഴ്‌ത്തി. 27 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ഈ വിക്കറ്റ് കൊയ്‌ത്തിലൂടെ ഗെയിം ചേഞ്ചർ ഓഫ് ദ സീസൺ, മോസ്റ്റ് വാല്യൂബിൾ പ്ലെയർ ഓഫ് ദ സീസൺ പുരസ്‌കാരവും ഹർഷൽ പട്ടേൽ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റല്‍സിന്‍റെ ആവേഷ് ഖാന് 24ഉം മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്പ്രീത് ബുമ്രക്ക് 21ഉം വിക്കറ്റുകളുകളാണുള്ളത്.
'തല' ഉയര്‍ത്തി ചെന്നൈ, കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് ഐപിഎല്ലില്‍ നാലാം കിരീടം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!