രണ്ടാം പരിശോധനയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാംപ് നെഗറ്റീവ്; എങ്കിലും ആശങ്കയൊഴിയുന്നില്ല

By Web TeamFirst Published May 3, 2021, 6:45 PM IST
Highlights

ചെന്നൈയുടെ സിഇഒ കാശി വിശ്വനഥാന്‍, ബൗളിങ് പരിശീലകന്‍ ലക്ഷ്മീപതി ബാലാജി, ടീം ബസ് തൊഴിലാളി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ വന്നത്. 

ദില്ലി: ഐപിഎല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ ക്യാംപില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് നടത്തിപ്പ് തന്നെ ത്രിശങ്കുവിലായിരിക്കുകയാണ്. കൊല്‍ക്കത്തയുടെ മലയാളി താരം സന്ദീപ് ശര്‍മ, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം പാറ്റ് കമ്മിന്‍സിനും കൊവിഡാണെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. പിന്നാലെ, ചെന്നൈയുടെ സിഇഒ കാശി വിശ്വനഥാന്‍, ബൗളിങ് പരിശീലകന്‍ ലക്ഷ്മീപതി ബാലാജി, ടീം ബസ് തൊഴിലാളി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ വന്നത്. 

ഇതോടെ ഐപിഎല്‍ നിര്‍ത്തിവെയ്ക്കുമെന്നുള്ള ആശങ്കയിലായി ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ചെറിയൊരു ആശ്വാസ വാര്‍ത്താണ് പുറത്തുവരുന്നത്. ചെന്നൈ ക്യാംപിലെ പോസിറ്റീവ് കേസുകളെല്ലാം നെഗറ്റീവായെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബിസിസിഐയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് മൂവരിലും വൈറസ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനഫലം നെഗറ്റീവാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 

രണ്ട് കൊല്‍ക്കത്ത താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചിരുന്നു. മൂവര്‍ക്കും ടീം ബയോ-ബബിളിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷനില്‍ 10 ദിവസം കഴിയേണ്ടിവരും. തിരിച്ച് ബബിളില്‍ പ്രവേശിക്കാന്‍ രണ്ട് നെഗറ്റീവ് റിസല്‍റ്റുകള്‍വേണം. ദില്ലിയിലാണ് നിലവില്‍ ചെന്നൈ സ്‌ക്വാഡുള്ളത്.

click me!