ഐപിഎല്‍: ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്

Published : Oct 04, 2021, 11:22 PM ISTUpdated : Oct 04, 2021, 11:23 PM IST
ഐപിഎല്‍: ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്

Synopsis

39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. വാലറ്റത്ത് ഷിമ്രോണ്‍ ഹെറ്റ്മെയര്‍(18 പന്തില്‍ 28*) നടത്തി പോരാട്ടം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ 20 പോയന്‍റിമായാണ് ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്

ദുബായ്: ഐപിഎല്ലില്‍(IPL 2021) ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ(Chennai Super Kings) മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയത്തിലെത്തിയത്. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 136-6, ഡല്‍ഹി ക്യാപിറ്റല്‍സ്  19.4 ഓവറില്‍ 139-7.

39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. വാലറ്റത്ത് ഷിമ്രോണ്‍ ഹെറ്റ്മെയര്‍(18 പന്തില്‍ 28*) നടത്തി പോരാട്ടം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ 20 പോയന്‍റിമായാണ് ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്.

മിന്നല്‍ത്തുടക്കം, പിന്നെ പിടിച്ചുകെട്ടി ചെന്നൈ

പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് ഡല്‍ഹിക്ക് മിന്നല്‍ തുടക്കമാണ് നല്‍കിയത്. 2.3 ഓവറില്‍ സ്കോര്‍ 24ല്‍ നില്‍ക്കെ 12 പന്തില്‍ 18 റണ്‍സെടുത്ത പൃഥ്വി ഷായെ മടക്കി ദീപക് ചാഹറാണ് ഡല്‍ഹിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ശ്രേയസ് അയ്യരും(2) ക്യാപ്റ്റന്‍ റിഷഭ് പന്തും(15) മടങ്ങുമ്പോള്‍ ഡല്‍ഹി സ്കോര്‍ ബോര്‍ഡില്‍ 71 റണ്‍സെ ഉണ്ടായിരുന്നുള്ളു. അരങ്ങേറ്റതാരം റിപാല്‍ പട്ടേലിനെ(18) കൂട്ടുപിടിച്ച് ശിഖര്‍ ധവാന്‍ ഡല്‍ഹയി അനായാസം ജയിപ്പിക്കുമെന്ന് കരുതിയെങ്കിലും ഇരുവരെയും 100 കടക്കും മുമ്പെ വീഴ്ത്തി ചെന്നൈ ഡല്‍ഹിയെ വരിഞ്ഞുകെട്ടി. അശ്വിനും(2) പോരാട്ടമില്ലാതെ മടങ്ങിയപ്പോള്‍ ഡല്‍ഹി തോല്‍വി മുന്നില്‍ കണ്ടു.

ഹിറ്റായി ഹെറ്റ്മെയര്‍

അക്സര്‍ പട്ടേലിനെ ഒരറ്റത്ത് നിര്‍ത്തി ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തകര്‍ത്തടിച്ചതോടെ ഡല്‍ഹിക്ക് വീണ്ടും പ്രതീക്ഷയായി. രണ്ട് ഫോറും ഒരു സിക്സും പറത്തി ഹെറ്റ്മെയര്‍ 18 പന്തില്‍ നേടിയ 28 റണ്‍സ് ഒടുവില്‍ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. ഡ്വയിന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഡല്‍ഹി രണ്ട് റണ്‍സെടുത്തു. അടുത്ത പന്ത് വൈഡായി. ഒരു റണ്‍സ് ഓടിയതോ ജയത്തിലേക്ക്   അഞ്ച് പന്തില്‍ രണ്ട് റണ്‍സായി ലക്ഷ്യം. അടുത്ത പന്തില്‍ അക്സര്‍ പട്ടേല്‍ പുറത്ത്. നാലാം പന്തില്‍ റബാദ ബൗണ്ടറിയടിച്ച് ഡല്‍ഹിയുടെ ജയം ആഘോഷിച്ചു. ചെന്നൈക്കായി ജഡേജയും ഷര്‍ദ്ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്ല്‍ 136 റണ്‍സെടുത്തത്. 43 പന്തില്‍ 55 റണ്‍സെടുത്ത അംബാട്ടി റായുഡുവാണ്(Ambati Rayudu) ചെന്നൈയുടെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍(Axar Patel) 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

ചെന്നൈ പവറോടെ തുടങ്ങി, പിന്നെ തകര്‍ന്നടിഞ്ഞു

പവര്‍ പ്ലേയില്‍ ആന്‍റിച്ച് നോര്‍ട്യ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ചെന്നൈ ഞെട്ടി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ വൈഡിലൂടെ അഞ്ച് റണ്‍സ് ലഭിച്ചതിന് പിന്നാലെ ഫോമിലുള്ള റുതുരാജ് ഗെയ്ക്‌‌വാദിനെ നോര്‍ട്യ വിക്കറ്റിന് മുന്നില്‍ കുടുക്കി. അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും തീരുമാനം റിവ്യു ചെയ്ത ചെന്നൈക്ക് ആശ്വാസമായി തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. പിന്നാലെ ഗെയ്‌ക്‌വാദ് രണ്ട് ബൗണ്ടറി അടിച്ച് ആദ്യ ഓവറില്‍ തന്നെ  ചെന്നൈയെ 16ല്‍ എത്തിച്ചു. ആവേശ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 10 റണ്‍സടിച്ച ചെന്നൈ അതിവേഗം കുതിക്കുന്നതിനിടെ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് മൂന്നാം ഓവര്‍ അക്സര്‍ പട്ടേലിനെ ഏല്‍പ്പിച്ചു. അക്സറിനെ സിക്സടിക്കാനുള്ള ഡൂപ്ലെസിയുടം ശ്രമം ഡീപ് സ്ക്വയര്‍ ലെഗ്ഗില്‍ ശ്രേയസ് അയ്യരുടെ കൈകളിലൊതുങ്ങി. അഞ്ചാം ഓവറില്‍ ഗെയ്‌ക്‌വാദിനെ(13) ഷോര്‍ട്ട് ബോളില്‍ അശ്വിന്‍റെ കൈകളിലെത്തിച്ച റബാദ ചെന്നൈക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ഫോമിലുള്ള ഓപ്പണര്‍മാരെ നഷ്ടമായതോടെ ചെന്നൈയുടെ സ്കോറിംഗ് ഇഴഞ്ഞു നീങ്ങി.

ചെന്നൈയുടെ നടുവൊടിച്ച് അക്സറും അശ്വിനും

സീസണിലാദ്യമായി പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച റോബിന്‍ ഉത്തപ്പക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 19 പന്തില്‍ 19 റണ്‍സെടുത്ത ഉത്തപ്പയെ അശ്വിന്‍ സ്വന്തം ബൗളിംഗില്‍ പിടി കൂടിയപ്പോള്‍ മൊയീന്‍ അലിയെ(5) ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് അക്സര്‍ അരട്ടപ്രഹരമേല്‍പ്പിച്ചു.

കരകയറ്റിയത് ധോണി-റായുഡു സഖ്യം

62-4ലേക്ക് കൂപ്പുകുത്തിയ ചെന്നൈയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് ധോണി-അംബാട്ടി റായുഡു സഖ്യമാണ്. അഞ്ചാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടയര്‍ത്തിയ ഇരുവരും ചേര്‍ന്ന് ചെന്നൈയെ 100 കടത്തി.  ഇന്നിംഗ്സിലെ ആദ്യ സിക്സിനായി പതിനെട്ടാം ഓവര്‍ വരെ കാത്തരിക്കേണ്ടിവന്നു ചെന്നൈക്ക്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റായുഡുവാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ റായുഡുവിന് സിംഗിളുകളും ഡബിളുകളുമെടുത്ത് ധോണി മികച്ച പിന്തുണ നല്‍കി. ഒമ്പതാം ഓവറില്‍ ക്രീസിലെത്തിയ ധോണി ഇരുപതാം ഓവറിലാണ് പുറത്തായതെങ്കിലും ഒറ്റ ബൗണ്ടറിയും ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നില്ല. അവസാന ഓവറിലെ ആദ്യ പന്തില്‍ 26 പന്തില്‍ 18 റണ്‍സെടുത്ത ധോണിയെ ആവേശ് ഖാന്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍