മാന്ത്രിക സ്പെല്ലുമായി ചാഹര്‍; ചെന്നൈയ്ക്ക് മുന്നില്‍ പഞ്ചാബിന് കൂട്ടത്തകര്‍ച്ച

By Web TeamFirst Published Apr 16, 2021, 8:16 PM IST
Highlights

വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ അഞ്ചിന് 45 എന്ന പരിതാപകരമായ നിലയിലാണ്.

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് കൂട്ടത്തകര്‍ച്ച. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ അഞ്ചിന് 45 എന്ന പരിതാപകരമായ നിലയിലാണ്. കെ എല്‍ രാഹുല്‍ (5), മായങ്ക് അഗര്‍വാള്‍ (0), ക്രിസ് ഗെയ്ല്‍ (10), നിക്കോളാസ് പുരാന്‍ (0), ദീപക് ഹൂഡ (10) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഷാരുഖ് ഖാന്‍ (7), ജേ റിച്ചാര്‍ഡ്‌സണ്‍ (1) എന്നിവരാണ് ക്രീസില്‍. ദീപക് ചാഹര്‍ നാല് വിക്കറ്റ് വീഴ്ത്തി. ലൈവ് സ്കോര്‍.

ചാഹറിന്റെ മാജിക് സ്‌പെല്‍

സ്‌കോര്‍ സൂചിപിക്കും പോലെ പഞ്ചാബ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. നാലാം പന്തില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ മായങ്കിനെ നഷ്ടമായി. ചാഹറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാം ഓവറിന്റെ അവസാന പന്തില്‍ രാഹുലും പവലിയനില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു രാഹുല്‍. ഗെയ്ല്‍ പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും ചാഹറിന്റെ സ്ലോവറില്‍ വിക്കറ്റ് നഷ്ടമായി. ബ്ലാക്ക്‌വേര്‍ഡ് പോയിന്റില്‍ ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ച്. 

അതേ ഓവറില്‍ പുരാനും മടങ്ങുകയായിരുന്നു. രണ്ട് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. ബോഡി ലെങ്ത്തില്‍ വന്ന പന്ത് പുരാന്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഫൈന്‍ ലെഗില്‍ ഷാര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കുകയായിരുന്നു. ഹൂഡയ്ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. തന്റെ സ്‌പെല്ലിലെ അവസാന ഓവര്‍ എറിയാനെത്തിയ ചാഹര്‍ തന്നെയാണ് വിക്കറ്റ് നേടിയത്. മിഡ് ഓഫില്‍ ഫാഫ് ഡു പ്ലെസിക്ക് അനായാസ ക്യാച്ച്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ചാഹര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. 

മാറ്റമില്ലാതെ ഇരു ടീമുകളും

നേരത്തെ മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലായിരുന്നു പഞ്ചാബ്. എന്നാല്‍ ചെന്നൈയാവട്ടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു. ആദ്യജയമാണ് ധോണിപ്പടയുടെ ലക്ഷ്യം.

ടീമുകള്‍

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ഷാരുഖ് ഖാന്‍, ജേ റിച്ചാര്‍ഡ്‌സണ്‍, എം അശ്വിന്‍ റിലേ മെരേഡിത്ത്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍.

click me!