ഹെറ്റ്മയേര്‍ പ്രതീക്ഷ നല്‍കി, പന്തിന്റെ മെല്ലെപ്പോക്ക് വിനയായി; ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് ജയം, ഒന്നാമത്

By Web TeamFirst Published Apr 27, 2021, 11:41 PM IST
Highlights

അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. എബി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നേടിയ 75 റണ്‍സാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഒരു റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. എബി ഡിവില്ലിയേഴ്‌സ് പുറത്താവാതെ നേടിയ 75 റണ്‍സാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനാണ് സാധിച്ചത്. 25 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെ നിന്ന ഷിംറോണ്‍ ഹെറ്റ്മയേര്‍ ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തോടൊപ്പം അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്ന റിഷഭ് പന്തിന് (48 പന്തില്‍ 58) വിജയം സമ്മാനിക്കാനായില്ല. ഹര്‍ഷല്‍ പട്ടേല്‍ ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആറില്‍ അഞ്ചും ജയിച്ച അവര്‍ക്ക് 10 പോയിന്റായി. ഇത്രയും മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ഡല്‍ഹി മൂന്നാമതാണ്. ലൈവ് സ്‌കോര്‍. 

പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് രണ്ട് വിക്കറ്റ് നഷ്ടം

ബാംഗ്ലൂരിന്റെ ഇന്നിങ്‌സിന് സമാനമായിരുന്നു ഡല്‍ഹിയുടെയും അവസ്ഥ. ബാംഗ്ലൂരിന് പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടമായത് പോലെ ഡല്‍ഹിയും സമാന സാഹചര്യത്തിലൂടെ കടന്നുപോയത്. മൂന്നാം ഓവറില്‍ ധവാനെ ഡല്‍ഹിക്ക് നഷ്ടമായി. ജാമിസണിന്റെ പന്തില്‍ യൂസ്‌വേന്ദ്ര ചാഹലിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങുന്നത്. സ്മിത്തിന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. നാല് റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സ് പിടികൂടി. 

പന്ത്- ഹെറ്റ്മയേര്‍ കൂട്ടുകെട്ട്

എട്ടാം ഓവറില്‍ 21 റണ്‍സെടുത്ത പൃഥ്വി ഷായും പവലിയനില്‍ തിരിച്ചെത്തി. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ഡിവില്ലിയേഴ്‌സിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. അതേ രീതിയില്‍ മാര്‍കസ് സ്റ്റോയിനിസിനേയും ഹര്‍ഷല്‍ പുറത്താക്കി. 17 പന്തില്‍ 22 റണ്‍സായിരുന്നു ഓസ്‌ട്രേലിയന്‍ താരത്തിന്റെ സമ്പാദ്യം. അപ്പോള്‍ നാലിന് 92 എന്ന നിലയിലായിരുന്നു ഡല്‍ഹി. ബാക്കിയുള്ളത് 44 പന്തുകള്‍. എന്നാല്‍ ഹെറ്റമയേര്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തി. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു വിന്‍ഡീസ് താരത്തിന്റെ ഇന്നിങ്‌സ്. 18ാം ഓവര്‍ എറിഞ്ഞ കെയ്ല്‍ ജാമിസണിന്റെ ഓവറില്‍ മൂന്ന് സിക്‌സുകള്‍ താരം പായിച്ചു. എന്നാല്‍ മറുവശത്ത് പന്തിന്റെ മെല്ലപ്പോക്ക് വിനയായി. ഒരു സിക്‌സ് പോലും താരത്തിന് നേടാന്‍ സാധിച്ചില്ല. ആറ് ബൗണ്ടറികളായിരുന്നു പന്തിന്റെ ഇന്നിങ്‌സില്‍. അവസാന ഓവറില്‍ 14 റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യ നാല് പന്തുകളില്‍ നാല് റണ്‍സ് മാത്രമാണ് മുഹമ്മദ് സിറാജ് വിട്ടുനല്‍കിയത്. അവസാന രണ്ട് പന്തില്‍ പന്ത് ബൗണ്ടറി നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. ഹര്‍ഷലിന് പുറമെ സിറാജ്, ജാമിസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 
 
ഇശാന്തിന്റെ കന്നി വിക്കറ്റ്

കോലിയുടെ വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. ആവേഷ് പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. നാലാം ഓവറിന്റെ അവസാന പന്തില്‍ കോലിയുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഇശാന്ത് സീസണിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. മികച്ച ഫോമില്‍ കളിക്കുന്ന പടിക്കലിന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു ഇശാന്ത്. മൂന്ന് ബൗണ്ടറി നേടി ആത്മവിശ്വാസത്തിലായിരുന്നു പടിക്കല്‍. എന്നാല്‍ ഇശാന്തിന്റെ പന്തിന് മറുപടി ഉണ്ടായിരുന്നില്ല. 

ഡിവില്ലിയേഴ്‌സിന്റെ പോരാട്ടം

ഡിവില്ലിയേഴ്‌സിന്റെ പോരാട്ടമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട ്‌സകോര്‍ സമ്മാനിച്ചത്. 42 പന്തില്‍ മൂന്ന് ഫോറിന്റെയും അഞ്ച് സിക്‌സിന്റേയും സഹായത്തോടെയാണ് ഡിവില്ലിയേഴ്‌സ് ഇത്രയും റണ്‍സെടുത്തത്. മാര്‍കസ് സ്‌റ്റോയിനിസ് എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സുകളാണ് ഡിവില്ലിയേഴ്‌സ് പായിച്ചത്. ആ ഓവറില്‍ 23 റണ്‍സ് പിറന്നു. രജത് പടിധാറി (31) നൊപ്പം കൂട്ടിച്ചേര്‍ത്ത 54 റണ്‍സ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.  22 പന്തുകള്‍ നേരിട്ട പടിധാര്‍ രണ്ട് സിക്‌സുകള്‍ നേടി. പടിധാറിനെ അക്‌സര്‍ പട്ടേലാണ് പുറത്താക്കിയത്. 20 പന്തില്‍ 25 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും നിര്‍ണായക സംഭാവന നല്‍കി. അതിത് മിശ്രയ്ക്കായിരുന്നു മാക്‌സിയുടെ വിക്കറ്റ്. രണ്ട് സിക്‌സും ഒരു ഫോറും മാക്‌സി നേടി. ഇതിനിടെ വാഷിംഗ്ടണ്‍ സുന്ദറും (6) മടങ്ങി. കഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. ഡാനിയേല്‍ സാംസ് (3) ഡിവില്ലിയേഴ്‌സിനൊപ്പം പുറത്താവാതെ നിന്നു. 

ഇരു ടീമിലും മാറ്റം 

രണ്ട് മാറ്റങ്ങളാണ് ബാംഗ്ലൂര്‍വരുത്തിയത്. ഡാന്‍ ക്രിസ്റ്റ്യന് പകരം ഡാനിയേല്‍ സാംസ് ടീമിലെത്തി. നവ്ദീപ് സൈനിയും പുറത്തായി രജത് പടിദാര്‍ പകരമെത്തി. ഡല്‍ഹി ഒരു മാറ്റം വരുത്തി. ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ആര്‍ അശ്വിന് പകരം ഇശാന്ത് ശര്‍മയെ പ്ലയിംഗ് ഇലവനിലെത്തി.പോയിന്റ് പട്ടികയില്‍ ഡല്‍ഹിക്ക് പിറകില്‍ മൂന്നാമതാണ് ബാംഗ്ലൂര്‍. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് കോലിക്കും സംഘത്തിനും. ഇത്രയും പോയിന്റുള്ള ഡല്‍ഹി റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിന് മുന്നിലെത്തിയത്.

ടീമുകള്‍

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്സര്‍ പട്ടേല്‍, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍, ഇശാന്ത് ശര്‍മ. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഡാനിയേല്‍ സാംസ്, കെയ്ല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

Also Read

മഹ്സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

 

click me!