ക്യാപ്റ്റനായുള്ള അരങ്ങേറ്റം സെഞ്ചുറിയോടെ, വിജയത്തിനടുത്തെത്തിച്ച് സഞ്ജു മടങ്ങി; പഞ്ചാബിന് ജയം

By Web TeamFirst Published Apr 13, 2021, 12:03 AM IST
Highlights

അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സ് നാല് റണ്‍സിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ കീഴടങ്ങി.

മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്ന് സമ്മാനിച്ച് സഞ്ജു സാംസണ്‍ ക്യാപ്റ്റായി അരങ്ങേറി. എന്നാല്‍ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സ് നാല് റണ്‍സിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ കീഴടങ്ങി. വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനാണ് സാധിച്ചത്. ലൈവ് സ്‌കോര്‍.

ഐപിഎല്‍ 14-ംം സീസണിലെ ആദ്യ സെഞ്ചുറിയാണിത്. ഇതോടെ ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ആദ്യ താരമായി സഞ്ജു സാംസണ്‍. 63 പന്തില്‍ ഏഴ് സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ക്രിസ് മോറിസ് (2) പുറത്താവാതെ നിന്നു. 

മോശം തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ബെന്‍ സ്റ്റോക്‌സ് (0), മനന്‍ വൊഹ്‌റ (12) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ഷമിയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് സ്‌റ്റോക്‌സ് പുറത്താകുന്നത്. അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊന്തിയ പന്ത് ഷമി ഓടിയെടുത്തു. വൊഹ്‌റ പ്രതീക്ഷയുടെ തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. 12 റണ്‍സെടുത്ത ഓപ്പണറെ അര്‍ഷ്ദീപ് റിട്ടേണ്‍ ക്യാച്ചില്‍ മടക്കിയയച്ചു. ഇതേ ഓവറില്‍ തന്നെ സഞ്ജു നല്‍കിയ ക്യാച്ച് അവസരം വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ നിലത്തിട്ടു. 

ജോസ് ബട്‌ലര്‍ (25), ശിവം ദുബെ (23), റിയാന്‍ പരാഗ് (25) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും സഞ്ജുവിനൊപ്പം ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. രാഹുല്‍ തിവാട്ടിയ (2) നിരാശപ്പെടുത്തി. നേരത്തെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (50 പന്തില്‍ 91) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ദീപക് ഹുഡയുടെ വെടിക്കെട്ട് ഇന്നിങ്്‌സ് (28 പന്തില്‍ 64) പഞ്ചാബിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായി. ചേതന്‍ സകറിയ രാജസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

പതിഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്. മൂന്നാം ഓവറിന്റെ നാലാം പന്തില്‍ തന്നെ അവര്‍ക്ക് മായങ്ക് അഗര്‍വാളിനെ (14) നഷ്ടമായി. ചേതന്‍ സകറിയയുടെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കുകയായിരുന്നു മായങ്ക്. പിന്നീട് ഒത്തുച്ചേര്‍ന്ന രാഹുല്‍- ഗെയ്ല്‍ (40) സഖ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും 67 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റിയാന്‍ പരാഗിന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കി ഗെയ്ല്‍ മടങ്ങി. നാലാം വിക്കറ്റിലാണ് പഞ്ചാബിന്റെ കളി മാറിയത്. 

ദീപക് ഹൂഡ ക്രീസിലെതത്തിയത് മുതല്‍ അടി തുടങ്ങി. കേവലം 28 പന്തിലാണ് താരം 64 റണ്‍സെടുത്തത്. രാഹുലിനൊപ്പം 105 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ഹൂഡയ്ക്കായി. മോറിസിന് വിക്കറ്റ് നല്‍കിയാണ് ഹൂഡ മടങ്ങിയത്. ആറ് സിക്‌സും നാല് ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പിന്നാലെ ക്രീസിലെത്തി നിക്കോളാസ് പുരാന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. 

അവസാന ഓവറിന്റെ രണ്ടാം പന്തിലാണ് രാഹുല്‍ മടങ്ങുന്നത്. അഞ്ച് സിക്‌സും ഏഴ് ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജേ റിച്ചാര്‍ഡ്‌സണാണ് പുറത്തായ മറ്റൊരു താരം. ഷാരുഖ് ഖാന്‍ (6) പുറത്താവാതെ നിന്നു.

click me!