Latest Videos

മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിക്കല്‍ എളുപ്പമല്ല; മൂന്ന് കാര്യങ്ങള്‍ ഗുജറാത്ത് ടൈറ്റന്‍സ് ശ്രദ്ധിക്കണം

By Web TeamFirst Published May 26, 2023, 4:03 PM IST
Highlights

ഇന്ന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കണമെങ്കില്‍ മൂന്ന് കാര്യങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ് ശ്രദ്ധിക്കേണ്ടതുണ്ട്

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് വമ്പന്‍ അങ്കമാണ് ഇന്ന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇരു വമ്പന്‍മാരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ടൈറ്റന്‍സ് തുടര്‍ച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടൈറ്റന്‍സ് ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റപ്പോള്‍ ടീമിന്‍റെ പഴുതുകള്‍ മറനീക്കി പുറത്തുവന്നിരുന്നു. അതിനാല്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കണമെങ്കില്‍ മൂന്ന് കാര്യങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ് ശ്രദ്ധിക്കേണ്ടതുണ്ട്. 

ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി എന്നിങ്ങനെ വമ്പന്‍ പേരുകാരുള്ള ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. എങ്കിലും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെ പൂട്ടുക ടൈറ്റന്‍സിന് അത്ര എളുപ്പമാവില്ല. ബൗളിംഗില്‍ മധ്യ ഓവറുകളില്‍ പിടിമുറുക്കുകയാണ് ടൈറ്റന്‍സിന് മുന്നിലുള്ള ഒരു വെല്ലുവിളി. സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ, നെഹാല്‍ വധേര എന്നീ പവര്‍ ഹിറ്റര്‍മാര്‍ അണിനിരക്കുന്നതാണ് മുംബൈയുടെ മധ്യനിര ബാറ്റിംഗ്. ഇവരെ പിടിച്ചുകെട്ടുകയാണ് മധ്യനിര ഓവറുകളില്‍ ടൈറ്റന്‍സിന് മുന്നിലുള്ള ഒരു വെല്ലുവിളി. 

അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള വിസ്‌മയ സ്‌പിന്നര്‍ റാഷിദ് ഖാനെ മുംബൈ ഇന്ത്യന്‍സ് കടന്നാക്രമിക്കാന്‍ സാധ്യതയില്ല എന്നിരിക്കേ നൂര്‍ അഹമ്മദ് ആക്രമണം നേരിടാനുള്ള സാധ്യതയുണ്ട്. നൂര്‍ കൃത്യസമയത്ത് ഫോമിലേക്ക് എത്തേണ്ടത് അതിനാല്‍ ടൈറ്റന്‍സിന് അനിവാര്യമാണ്. രണ്ട് തവണ മുഖാമുഖം വന്നപ്പോള്‍ 37, 38 റണ്‍സ് വീതം നൂറിനെ മുംബൈ അടിച്ചിരുന്നു. ജോഷ്വ ലിറ്റിലിന്‍റെ കാര്യത്തില്‍ ചില പരിക്ക് ആശങ്കകളുണ്ടെങ്കിലും ബൗളിംഗ് കോംപിനേഷന്‍ തെരഞ്ഞെടുക്കുക നിര്‍ണായകമാകും. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കുറച്ച് മത്സരങ്ങളായി തന്‍റെ ബൗളിംഗില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. 

Read more: അഹമ്മദാബാദില്‍ റണ്ണൊഴുകുമോ മഴയൊഴുകുമോ; പിച്ച് റിപ്പോര്‍ട്ടും കാലാവസ്ഥാ പ്രവചനവും

click me!