
ചെന്നൈ: പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് എ ബി ഡിവില്ലിയേഴ്സിന്റെ ബാറ്റിംഗ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് മൂന്ന് വർഷമായിട്ടും കഴിഞ്ഞ ആറു മാസമായി ബാറ്റേന്തിയിട്ടില്ലെങ്കിലും ഐപിഎല്ലിൽ മുംബൈക്കെതിരായ ഉദ്ഘാടന മത്സരത്തിൽ ഇപ്പോഴും ക്രിക്കറ്റിലെ ഒരേയൊരു സൂപ്പർമാൻ താൻ തന്നെയാണെന്ന് ഡിവില്ലിയേഴ്സ് ഒരിക്കൽ കൂടി അടിവരയിട്ടു ഉറപ്പിച്ചു.
രോഹിത്തിന്റെ മുംബൈയുടെ കൈയിൽ നിന്ന് അവസാന പന്തിൽ കോലിയുടെ ബാംഗ്ലൂർ വിജയം പിടിച്ചെടുക്കുമ്പോൾ അതിനവർ കടപ്പെട്ടത് അവസാന ഓവർ പൊരുതിയ ഡിവില്ലിയേഴ്സിനോടാണ്. 27 പന്തിൽ 48 റൺസെടുത്ത ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്സാണ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്. വിജയത്തിന് തൊട്ടടുത്ത് ഡിവില്ലിയേഴ്സ് റണ്ണൗട്ടായെങ്കിലും ബോൾട്ടും ബുമ്രയും അടങ്ങിയ മുംബൈ ബൗളിംഗ് നിരയെ ഡിവില്ലിയേഴ്സ് നേരിട്ട രീതിക്ക് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം.
അതിൽ മുൻ ഇന്ത്യൻ താരം സെവാഗിന്റെ കണ്ടെത്തലാണ് ഏറ്റവും രസകരം. സത്യത്തിൽ ഐപിഎൽ ലോഗോ പോലും ഡിവില്ലിയേഴ്സിനുവേണ്ടി രൂപകൽപന ചെയ്തതാണെന്നാണ് സെവാഗിന്റെ കണ്ടുപിടിത്തം.
ചങ്കുറപ്പ്, ഡിവില്ലിയേഴ്സിന്റെ കരളുറപ്പ്. അതെല്ലാ ശക്തികളെയും തോൽപ്പിക്കും. എന്തുകൊണ്ടാണ് ഐപിഎൽ ലോഗോ ഇത്തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്നത് എന്ന കാര്യത്തിൽ അത്ഭുതമില്ല. സെവാഗ് ട്വിറ്ററിൽ കുറിച്ചു. ആർസി ബിക്കായി അഞ്ച് വിക്കറ്റെെടുത്ത് ബൗളിംഗിൽ തിളങ്ങിയ ഹർഷൽ പട്ടേലിനെയും സെവാഗ് അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!