ഡല്‍ഹിക്കുമേലെ ഉദിച്ചുയര്‍ച്ച് ഹൈദരാബാദിന്‍റെ വിജയസൂര്യന്‍

By Web TeamFirst Published Sep 29, 2020, 11:37 PM IST
Highlights

ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിന് മുന്നില്‍ ഒരിക്കല്‍പോലും വിജയപ്രതീക്ഷയുണര്‍ത്താന്ർ ഡല്‍ഹിക്കായില്ല. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ പൃഥ്വി ഷാ(2)യെ തുടക്കത്തിലെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഡല്‍ഹിയുടെ റണ്‍വേട്ടക്ക് കടിഞ്ഞാണിട്ടു.

ദുബായ്: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം ഐപിഎല്ലില്‍ ഹൈദരാബാദിന്‍റെ വിജയസൂര്യനുദിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണിലെ ആദ്യ ജയം കുറിച്ചപ്പോള്‍  തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്കുശേഷം ഡല്‍ഹി ആദ്യ തോല്‍വി വഴങ്ങി. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 162/4, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 147/7.

ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിന് മുന്നില്‍ ഒരിക്കല്‍പോലും വിജയപ്രതീക്ഷയുണര്‍ത്താന്ർ ഡല്‍ഹിക്കായില്ല. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ പൃഥ്വി ഷാ(2)യെ തുടക്കത്തിലെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഡല്‍ഹിയുടെ റണ്‍വേട്ടക്ക് കടിഞ്ഞാണിട്ടു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ശീഖര്‍ ധവാനും പിടിച്ചു നിന്നെങ്കിലും സ്കോറിംഗ് വേഗം കുറവായിരുന്നു. 21 പന്തില്‍ 17 റണ്‍സെടുത്ത അയ്യരെയും 31 പന്തില്‍ 34 റണ്‍സെടുത്ത ധവാനെയും മടക്കി റാഷിദ് ഖാന്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മങ്ങി.

പ്രതീക്ഷയര്‍പ്പിച്ച ഋഷഭ് പന്തിനും(27 പന്തില്‍ 28), ഷിമ്രോണ്‍ ഹെറ്റ്മെയറും(12 പന്തില്‍ 21) റണ്‍നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ വീണപ്പോള്‍ അവസാന പ്രതീക്ഷയായ സ്റ്റോയിനസിനും(11) കാര്യമായി ഒന്നും ചെയ്യാനായില്ല. ഹൈദരാബാദിനായി റാഷിദ് ഖാന്‍ നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തിാലണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.

നനഞ്ഞ തുടക്കം

കൊല്‍ക്കത്തെക്കെതിതിരെ എന്നപോലെ പവര്‍പ്ലേയില്‍ അടിച്ചുതകര്‍ക്കാന്‍ ഇത്തവണയും ഹൈദരാബാദിനായില്ല.ഡല്‍ഹിക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇഷാന്ത് ശര്‍മയും റബാദയും ഹൈദരാബാദിനെ വരിഞ്ഞുകെട്ടി. പവര്‍പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടമായില്ലെങ്കിലും 38 റണ്‍സെടുക്കാനെ ഹൈദരാബാദിനായുള്ളു.  പിന്നീട് ടോപ് ഗിയറിലായ വാര്‍ണര്‍ സ്കോര്‍ ഉയര്‍ത്തി. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍-ബെയര്‍സ്റ്റോ സഖ്യം 9.3 ഓവറില്‍ 77 റണ്‍സടിച്ചു. 33 പന്തില്‍ 45 റണ്‍സെടുത്ത വാര്‍ണറെ മടക്കി അമിത് മിശ്രയാണ് ഡല്‍ഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

തൊട്ടുപിന്നാലെ മനീഷ് പാണ്ഡെയെ(3) മടക്കി മിശ്ര ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തി വില്യാംസണ്‍ ബെയര്‍സ്റ്റോയുമൊത്ത് മികച്ച കൂട്ടുകെട്ടുയര്‍ത്തി ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 48 പന്തില്‍ 53 റണ്‍സെടുത്ത ബെയര്‍സ്റ്റോയെയും 26 പന്തില്‍ 41 റണ്‍സെടുത്ത വില്യാംസണെയും റബാദ മടക്കി. ഏഴ് പന്തില്‍ 12 റണ്‍സെടുത്ത അബ്ദുള്‍ സമദും ഒരു റണ്ണുമായി അഭിഷേക് ശര്‍മയും പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി റബാദാ നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അമിത് മിശ്ര 35 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു.

click me!