കൈവിട്ട കളി'; നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ മൂക്കുംകുത്തി വീണ് കിംഗ് കോലി

By Web TeamFirst Published Sep 25, 2020, 7:27 PM IST
Highlights

കഴിഞ്ഞ ആറ് സീസണുകളിലെ കണക്കുകള്‍ പരിശോധിച്ചാൽ ലീഗില്‍ ഏറ്റവും കൂടുതൽ ക്യാച്ച് നഷ്ടമാക്കിയത് വിരാട്  കോലിയാണ്. 16 തവണയാണ് കോലി ലീഗ് ഘട്ടത്തില്‍ ക്യാച്ചുകള്‍ നിലത്തിട്ടത്.

ദുബായ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെ പുറത്താക്കാനുള്ള അവസരം രണ്ട് വട്ടം നഷ്ടമായിക്കിയ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.  എന്നാല്‍ ഐപിഎല്ലിലെത്തുമ്പോള്‍ കാര്യം നേരെ തിരിച്ചാണ്.  ഐപിഎല്ലില്‍ ലീഗ് ഘട്ടത്തിലെ കൈവിട്ട കളിയില്‍ മുന്‍പന്തിയിലാണ് വിരാട് കോലിയുടെ സ്ഥാനമെന്ന് കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ ആറ് സീസണുകളിലെ കണക്കുകള്‍ പരിശോധിച്ചാൽ ലീഗില്‍ ഏറ്റവും കൂടുതൽ ക്യാച്ച് നഷ്ടമാക്കിയത് വിരാട്  കോലിയാണ്. 16 തവണയാണ് കോലി ലീഗ് ഘട്ടത്തില്‍ ക്യാച്ചുകള്‍ നിലത്തിട്ടത്. രണ്ടാം സ്ഥാനത്തുള്ളതും ഇന്ത്യയുടെ മികച്ച ഫീൽഡര്‍ എന്ന വിശേഷണമുള്ള മറ്റൊരു താരമാണെന്നതാണ് കൗതുകകരാമായ കാര്യം. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രവീന്ദ്ര ജഡേജ. 14 തവണയാണ് ജഡേജക്ക് പിഴച്ചത്.

എതിര്‍ ബാറ്റ്സ്മാനെ പുറത്താക്കാനുള്ള അവസരം 12 തവണ വീതം നഷ്ടമാക്കിയ റോബിന്‍ ഉത്തപ്പയും ഹര്‍ഭജന്‍ സിംഗുമാണ് പട്ടികയിൽ കൊലിക്കും ജഡേക്കും പിന്നിലുള്ളത്. ഇന്നലെ പഞ്ചാബിനെതിരെ രാഹുല്‍ നല്‍കിയ രണ്ട് അനായാസ ക്യാച്ചുകള്‍ കോലി നിലത്തിട്ടത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

കോലി സമ്മാനിച്ച ഭാഗ്യത്തിന്‍റെ കരുത്തില്‍ സെഞ്ചുറിയുമായി പഞ്ചാബ് സ്കോര്‍ 200 കടത്തിയ രാഹുല്‍
ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു. കെ എൽ രാഹുല്‍ 83ലും 89ലും നില്‍ക്കുമ്പോഴാണ് കോലി ലൈഫ് നൽകിയത്. എന്നാല്‍ ക്യാച്ച് നഷ്ടമാക്കിയതിന് ഫ്ലഡ് ലൈറ്റിനെ പഴിക്കുകയാണ് കോലി ചെയ്തത്.

click me!