
ലഖ്നൗ: ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച ശേഷം അവിശ്വസനീയമായി തോല്‍വി ഏറ്റുവാങ്ങുക. അതുവരെ ആവേശത്തിന്‍റെ കൊടുമുടിയിലായിരുന്ന ആരാധകര്‍ തോല്‍വി സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് സ്റ്റേഡിയം വിടുക. ആര്‍സിബി ഇന്ന് പോരിന് ഇറങ്ങുമ്പോള്‍ വിരാട് കോലിയുടെയും സംഘത്തിന്‍റെയും മനസില്‍ ഈ ദൃശ്യങ്ങള്‍ മിന്നി മാഞ്ഞു പോകും. സ്വന്തം ടീമിന്റെ മിന്നുന്ന ബാറ്റിംഗ് പ്രകടനം കണ്ടതിന്റെ ആവേശത്തിലായിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന് താങ്ങുവുന്നതിലും ഏറെയായിരുന്നു ലഖ്നൗവിനോട് ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബി വഴങ്ങിയ തോല്‍വി.
ടീം പരാജയപ്പെട്ടതോടെ പൊട്ടിക്കരയുന്ന ആർസിബി ആരാധികയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉന്നം പിഴച്ചപ്പോള്‍ ബൈ റണ്‍ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു.
അവസാന ഓവറിലെ മങ്കാദിംഗ് ശ്രമവും ജയിച്ച ശേഷം ആവേശ് ഖാന്‍റെ ഹെല്‍മറ്റ് ഊരിയെറിഞ്ഞുള്ള അതിര് വിട്ട ആഘോഷവുമെല്ലാം ആ മത്സരത്തെ വലിയ ചര്‍ച്ചയാക്കി. ഇപ്പോള്‍ ലഖ്നൗവിന് എതിരെ സീസണിലെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ആര്‍സിബിക്ക് വിജയം അത്യാവശ്യമാണ്. പഞ്ചാബിനെ 56 റൺസിന് തകർത്ത ആത്മവിശ്വാസവുമായാണ് കെ എൽ രാഹലും സംഘവും ബാംഗ്ലൂരിനെ കാത്തിരിക്കുന്നത്.
കൊൽക്കത്തയോട് തോറ്റ കോലിക്കും സംഘത്തിനും വിജയവഴിയിൽ തിരിച്ചെത്തണം. കോലി, ഡുപ്ലെസി, മാക്സ്‍വെൽ ത്രയത്തിൽ അവസാനിക്കുന്നതാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കരുത്ത്. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും ഒഴികെയുള്ള ബൗളർമാരും പ്രതീക്ഷയ്ക്കൊത്ത് പന്തെറിയുന്നില്ല. രാഹുലിന്റെ മെല്ലെപ്പോക്കുണ്ടെങ്കിലും കെയ്ൽ മയേഴ്സ് തുടക്കമിടുന്ന ലക്നൗവിന്റെ ബാറ്റിംഗ് നിര ട്രാക്കിലായിക്കഴിഞ്ഞു. സ്റ്റോയിനിസും ബദോണിയും പുരാനുമെല്ലാം മിന്നും ഫോമിലാണ്. ആരാധകര്‍ വാശിയോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!