
ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് 10 റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ റോയല്‍സ് താരം റിയാന്‍ പരാഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്നത്. അവസാന ഓവറുകളില്‍ ഓവറില്‍ 10 റണ്‍സിലേറെ വേണമെന്ന ഘട്ടത്തില്‍ പോലും തകര്‍ത്തടിക്കാന്‍ ശ്രമിക്കാതെ സിംഗിളുകളെടുത്ത് കളിച്ച പരാഗ് 12 പന്തില്‍ 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും രാജസ്ഥാനെ ജയത്തിലെത്തിക്കാനായിരുന്നില്ല.
ഈ സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ 54 റണ്‍സ് മാത്രമെടുത്ത പരാഗിന്‍റെ ഉയര്‍ന്ന സ്കോര്‍ 20 മാത്രമാണ്. എന്നിട്ടും പരാഗിന് വീണ്ടും വീണ്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുന്നതിനിടെ പരാഗിന്‍റെ പ്രകടനത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടറായ കുമാര്‍ സംഗക്കാര.
നിര്‍ഭാഗ്യവശാല്‍ പരാഗിന് ഈ സീസണില്‍ ഫോമിലെത്താനായിട്ടില്ലെന്നും പരാഗിന്‍റെ പ്രകടനം വരും മത്സരങ്ങള്‍ക്ക് മുമ്പ് വിലയിരുത്തുമെന്നും ലഖ്നൗവിനെതിരായ മത്സരശേഷം സംഗക്കാര പറഞ്ഞു. പരാഗ് നെറ്റ്സില്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. കളിക്കാരെ അവരുടെ മോശം സമയത്തും ഞങ്ങള്‍ പിന്തുണക്കാറുണ്ട്. പരാഗായാലും ദേവ്‌ദത്ത് പടിക്കലായാലും പലപ്പോഴും ഇംപാക്ട് പ്ലേയേഴ്സായി കളിച്ചിട്ടുള്ളവരാണ്. നിര്‍ഭാഗ്യവശാല്‍ പരാഗിന് ഈ സീസണില്‍ മികച്ച ഫോമിലെത്താനായിട്ടില്ല. റോയല്‍സിന്‍റെ വരും മത്സരങ്ങള്‍ക്ക് മുമ്പ് അക്കാര്യം ഞങ്ങള്‍ പരിശോധിക്കുകയും പരാഗിന്‍റെ പരീശിലനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും-സംഗക്കാര പറഞ്ഞു.
ഇവന് മാത്രം എങ്ങനെയാണ് ഇത്രയും അവസരം ലഭിക്കുന്നത്; പരാഗിനെ പൊരിച്ച് ആരാധകര്‍
ലഖ്നൗവിനെതിരായ മത്സരത്തില്‍ അവസാന ഓവറുകളില്‍ ബാറ്റിംഗ് നിര വേണ്ടത്ര ആക്രമണോത്സുകത കാണിച്ചില്ലെന്നും സംഗക്കാര പറഞ്ഞു. രവി ബിഷ്ണോയിയുടെ ഓവറില്‍ ഫോറുകളോ സിക്സുകളോ അടിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല. അങ്ങനെ ശ്രമിച്ചിട്ട് വിക്കറ്റ് നഷ്ടമായാലും അത് പ്രശ്നമല്ലായിരുന്നു. ബാറ്റിംഗ് ദുഷ്കകരമായ പിച്ചായിരുന്നു ജയ്പൂരിലേത്. ലഖ്നൗ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നത് ശരിയാണെങ്കിലും ഞങ്ങളുടെ ബാറ്റര്‍മാര്‍ കുറച്ചുകൂടി അക്രണോത്സുകത പുറത്തെടുക്കേണ്ടതായിരുന്നു-സംഗക്കാര പറഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!