
ലഖ്നൗ: സാക്ഷാല്‍ എം എസ് ധോണിയെ പോലും അമ്പരിപ്പിച്ച് മോയിൻ അലിയുടെ വണ്ടര്‍ ക്യാച്ച്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് എതിരായ മത്സരത്തില്‍ കരണ്‍ ശര്‍മ്മ സ്വന്തം ബൗളിംഗില്‍ കുടുക്കിയാണ് അലി അത്ഭുതപ്പെടുത്തിയത്. കരണിന്‍റെ പവര്‍ ഷോട്ട് നേര്‍ക്ക് വരുന്നത് കണ്ട് അമ്പയര്‍ പെട്ടെന്ന് മാറിയെങ്കിലും അലി ഒട്ടും ഭയന്നില്ല. അത്ഭുതകരമായി അത് കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തു ക്യാച്ച് കണ്ടിട്ടുള്ള എം എസ് ധോണിയുടെ മുഖഭാവമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.
അതേസമയം, ടോസ് നഷ്‌ടപ്പെട്ട് സ്വന്തം മൈതാനത്ത് ആദ്യം ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 19.2 ഓവറില്‍ 7 വിക്കറ്റിന് 125 റണ്‍സെടുത്ത് നില്‍ക്കേ മഴയെത്തുകയായിരുന്നു. നേരത്തെ മഴ കാരണം വൈകിയാണ് മത്സരം തുടങ്ങിയതും. 14 ഓവറില്‍ 64 റണ്‍സ് മാത്രമുണ്ടായിരുന്ന ലഖ്‌നൗവിനെ ആയുഷ് ബദോനിയുടെ വെടിക്കെട്ട് ഫിഫ്റ്റിയാണ് കരകയറ്റിയത്. ബദോണി 33 പന്തില്‍ 59* റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്.
ചെന്നൈയുടെ സ്‌പിന്നര്‍മാര്‍ മികച്ച വട്ടംകറക്കിയതോടെ വന്‍ തകര്‍ച്ചയോടെയായിരുന്നു ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ബാറ്റിംഗ് തുടക്കം. 6.5 ഓവറില്‍ 34 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും നാല് വിക്കറ്റ് നഷ്‌ടമായ അവസ്ഥയിലായിരുന്നു. മൊയീന്‍ അലി ഇന്നിംഗ്‌സിലെ നാലാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ കെയ്‌ല്‍ മെയേഴ്‌സിനെ(17 പന്തില്‍ 14) റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ കൈകളില്‍ എത്തിച്ചാണ് വിക്കറ്റ് വീഴ്‌ചയ്‌ക്ക് തുടക്കമിട്ടത്.
കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ മനന്‍ വോറയ്‌ക്കും തിളങ്ങാനായില്ല. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ വെടിക്കെട്ട് വീരന്‍ മാര്‍ക്കസ് സ്റ്റോയിനിസിനും ഇക്കുറി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏഴാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ പന്ത് കുത്തിത്തിരിഞ്ഞപ്പോള്‍ ബെയ്‌ല്‍സ് തെറിച്ചത് സ്റ്റോയിനിസ്(4 പന്തില്‍ 6) അറിഞ്ഞുപോലുമില്ല. പിന്നാലെ കരണ്‍ ശര്‍മ്മയുടെ(16 പന്തില്‍ 9) ശരവേഗത്തിലുള്ള ഷോട്ട് തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മൊയീന്‍ അലി പിടികൂടി. ഇതോടെ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അലിക്ക് രണ്ട് വിക്കറ്റായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!