Latest Videos

അവസാന ഓവറുകളില്‍ തിരിച്ചടിച്ച് പഞ്ചാബ്; മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ റോയല്‍സിന് വിയര്‍ക്കേണ്ടി വരും

By Web TeamFirst Published May 19, 2023, 9:19 PM IST
Highlights

രണ്ടാം പന്തില്‍ തന്നെ പ്രഭ്‌സിമ്രാന്റെ (2) വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. ബോള്‍ട്ടിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് പ്രഭ്‌സിമ്രാന്‍ മടങ്ങുന്നത്. പിന്നാലെ ക്രീസില്‍ ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന അഥര്‍വ തൈഡെ (19) ആക്രമിച്ച് കളിച്ചു.

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിനെ ജിതേശ് ശര്‍മ (28 പന്തില്‍ 44), സാം കറന്‍ (31 പന്തില്‍ 49), ഷാരൂഖ് ഖാന്‍ (23 പന്തില്‍ 41) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. ഇതില്‍ മൂന്നും വീഴ്ത്തിയത് നവ്ദീപ് സൈനിയാണ്. 13 കളിയില്‍ 12 പോയിന്റ്  വീതമാണ് ഇരു ടീമുള്‍ക്കുമുള്ളത്. പ്ലേ ഓഫിലെത്താന്‍ പതിനാറ് പോയന്റെങ്കിലും വേണ്ടതിനാല്‍ ഇന്ന് ജയിച്ചാലും മറ്റുടീമുകളുടെ മത്സരഫലങ്ങള്‍ ആശ്രയിച്ചെ ഇരു ടീമിനും മുന്നേറാനാവൂ.

രണ്ടാം പന്തില്‍ തന്നെ പ്രഭ്‌സിമ്രാന്റെ (2) വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. ബോള്‍ട്ടിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് പ്രഭ്‌സിമ്രാന്‍ മടങ്ങുന്നത്. പിന്നാലെ ക്രീസില്‍ ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന അഥര്‍വ തൈഡെ (19) ആക്രമിച്ച് കളിച്ചു. 36 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ സൈനിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ തൈഡെ മടങ്ങി. ആറാം ഓവറില്‍ ധവാനും (17) പവലിയനില്‍ തിരിച്ചെത്തി. സാംപയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ധവാന്‍. 

ലിയാം ലിവിംഗ്സ്റ്റണിനെ (9) സൈനി ബൗള്‍ഡാക്കിയതോടെ നാലിന് 50 എന്ന നിലയിലായി പഞ്ചാബ്. എന്നാല്‍ ജിതേഷ്- കറന്‍ സഖ്യം രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജിതേഷിനേയും കുടുക്കി സൈനി കൂട്ടുകെട്ട് പൊളിച്ചു. അവസാന ഓവറുകളില്‍ കറന്‍- ഷാരൂഖ് സഖ്യം കത്തിക്കയറിയതോടെ സ്‌കോര്‍ 180 കടന്നു. ഇരുവരും 73 റണ്‍സ് കൂട്ടിചേര്‍ത്തു. ചാഹല്‍ എറിഞ്ഞ 19-ാം ഓവറില്‍ 28 റണ്‍സാണ് പിറന്നത്. അവസാന രണ്ട് ഓവറില്‍ 46 റണ്‍ പിറന്നു. 

നിങ്ങള്‍ക്കവനെ ഉപയോഗിക്കാനറിയില്ല! ഉമ്രാനെ കളിപ്പിക്കാത്തതില്‍ ഹൈദരാബാദിനെ തുറന്നടിച്ച് യൂസഫ് പത്താന്‍

പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, അഥര്‍വ തൈഡ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, കഗിസോ റബാദ, അര്‍ഷ്ദീപ് സിംഗ്.  

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ആഡം സാംപ, ട്രന്റ് ബോള്‍ട്ട്, നവ്ദീപ് സൈനി, സന്ദീപ് ശര്‍മ, യുവേന്ദ്ര ചാഹല്‍. 

സീസണില്‍ നന്നായി തുടങ്ങിയിട്ടും സ്ഥിരത പുലര്‍ത്താതെ കിതച്ചവരാണ് രാജസ്ഥാനും പഞ്ചാബും. ജോസ് ബട്ലറും തകര്‍പ്പന്‍ ഫോമിലുള്ള യശസ്വി ജയ്‌സ്വാളും യുസ്‌വേന്ദ്ര ചഹലും ട്രെന്റ് ബോള്‍ട്ടുമെല്ലാം ഉണ്ടായിട്ടും സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.

click me!