കഴിവിന്റെ കാര്യത്തിൽ ബുമ്രയെക്കാൾ കേമനാണ് സിറാജെന്ന് നെഹ്റ

By Web TeamFirst Published Apr 24, 2021, 5:40 PM IST
Highlights

പ്രതിഭയും കഴിവും വെച്ചു നോക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്നോ നാലോ വർഷമായി എല്ലാവരും ബുമ്രയെപ്പറ്റിയാണ് സംസാരിക്കുന്നത്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഒരു ഫോർമാറ്റിലും ബുമ്രയെക്കാൾ ഒട്ടും പിന്നിലല്ല മുഹമ്മദ് സിറാജ്.

ദില്ലി ഐപിഎല്ലിൽ രോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ താരമായ മുഹമ്മദ് സിറാജ് മിന്നുന്ന പ്രകടനം തുടരുന്നതിനിടെ സിറാജിനെ മുംബൈ ഇന്ത്യൻസിന്റെ സ്ട്രൈക്ക് ബൗളറായ ജസ്പ്രീത് ബുമ്രയോട് ഉപമിച്ച് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. കഴിവുവെച്ചു നോക്കുകയാണെങ്കിൽ ബുമ്രയെക്കാൾ കേമനാണ് സിറാജെന്ന് നെഹ്റ ക്രിക് ബസിനോട് പറഞ്ഞു.

പ്രതിഭയും കഴിവും വെച്ചു നോക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്നോ നാലോ വർഷമായി എല്ലാവരും ബുമ്രയെപ്പറ്റിയാണ് സംസാരിക്കുന്നത്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഒരു ഫോർമാറ്റിലും ബുമ്രയെക്കാൾ ഒട്ടും പിന്നിലല്ല മുഹമ്മദ് സിറാജ്.

ഏതാനും വർഷം മുമ്പ് ഇന്ത്യ എക്കായി ചുവന്ന പന്തിൽ മിക്കവാറും മത്സരങ്ങളിൽ അഞ്ചോ ആറോ വിക്കറ്റൊക്കെ വീഴ്ത്തുന്ന സിറാജിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ചുവന്ന പന്തിൽ മികവ് കാട്ടാൻ കഴിയുന്നൊരു ബൗളർക്ക് വെള്ളപ്പന്തിലും മികവ് കാട്ടാനാകുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാൽ ചില ബൗളർമാരെ എല്ലായ്പ്പോഴും വെള്ള പന്തിൽ ബൗൾ ചെയ്യാൻ മാത്രമാണ് തെരഞ്ഞെടുക്കാറുള്ളത്. സിറാജ് അത്തരത്തിലൊരു ബൗളറല്ല. എല്ലാ ഫോർമാറ്റിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള എല്ലാത്തരത്തിലുള്ള വ്യത്യസ്തകളും സ്വന്തമായുള്ള ബൗളറാണ് അദ്ദേഹം. കഴിവിന്റെ കാര്യത്തിൽ ബുമ്രയെക്കാൾ കേമനാണ് സിറാജെന്ന് ഞാൻ പറയും.

മികച്ച സ്ലോ ബോളും നല്ല പേസും പന്ത് ഇരുവശത്തേക്കും സ്വിം​ഗ് ചെയ്യിക്കാനുള്ള കഴിവും സിറാജിനുണ്ട്. കായികക്ഷമതയും ഏകാ​ഗ്രതയും നിലനിർത്താനാണ് സിറാജ് ഇനി ശ്രമിക്കേണ്ടത്. ഇതു രണ്ടും നേടാനായാൽ ആകാശത്തോളം ഉയരാൻ സിറാജിനാവുമെന്നും നെഹ്റ പറഞ്ഞു.

ഈ സീസണിൽ ബാം​ഗ്ലൂരിനായി കളിച്ച നാലു മത്സരങ്ങളിൽ സിറാജിന്റെ ബൗളിം​ഗ് പ്രകടനം ആരാധകരെ      വിസ്മയിപ്പിക്കുന്നതാണ്. മുംബൈക്കെതിരെ 4-22-0, ഹൈദരാബാദിനെതിരെ 4-1-25-2, കോൽക്കത്തക്കെതിരെ 3-17-0, ഇന്ന് രാജസ്ഥനെതിരെ 4-27-3 എന്നിങ്ങനെയാണ് മുൻ സീസണുകളിൽ റൺസേറെ വഴങ്ങുന്ന ബൗളറെന്ന് പഴികേട്ട സിറാജിന്റെ ബൗളിം​ഗ് പ്രകടനം. ഓസ്ട്രേലിയൻ പര്യടനത്തിനുശേഷെ സിറാജ് വേറെ തലത്തിലേക്ക് ഉയർന്നതായി ബാം​ഗ്ലൂർ നായകതൻ വിരാട് കോലിയും അഭിപ്രായപ്പെട്ടിരുന്നു.

click me!