
മുംബൈ: ഐപിഎല്ലിലെ ആയിരാമത്തെ മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് കീഴടക്കിയത് സൂര്യകുമാര്‍ യാദവിന്‍റെയും ടിം ഡേവിഡിന്‍റെയും ബാറ്റിംഗ് പ്രകടനങ്ങളുടെ കരുത്തിലായിരുന്നു. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 12 ഓവര്‍ കഴിഞ്ഞപ്പോള്‍ 104 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇഷാന്‍ കിഷന്‍ പുറത്തായതിന് പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ തന്നെ അശ്വിനെ സിക്സ് അടിച്ചാണ് തുടങ്ങിയത്.
സൂര്യ പിന്നെ കത്തിക്കയറിയതോടെ സഞ്ജു തന്‍റെ തുറുപ്പ് ചീട്ടായ ട്രെന്‍റ് ബോള്‍ട്ടിനെ പതിനാറാം ഓവര്‍ എറിയാനായി വിളിച്ചു. അപ്പോള്‍ 30 പന്തില്‍ 64 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓഫ് സൈഡ് ബൗണ്ടറിയില്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് സൂര്യയെ വരിഞ്ഞു മുറുക്കിയ ബോള്‍ട്ടിനെതിരെ ഒടുവില്‍ സൂര്യ സാഹസത്തിന് മുതിര്‍ന്നു. ഓഫ് സ്റ്റംപില്‍ വന്ന പന്തിനെ തന്‍റെ ഇഷ്ട ഇടമായ ഫൈന്‍ ലൈഗ്ഗിലേക്ക് സ്കൂപ്പ് ചെയ്തു.
ഉയര്‍ന്നുപൊങ്ങിയ പന്ത് ബൗണ്ടറിയെന്ന് ഉറപ്പിച്ചിരിക്കെ പന്തിന് പിന്നാലെ 19 മീറ്ററോളം പിന്നിലേക്ക് ഓടി സന്ദീപ് ശര്‍മ അത് പറന്നു പിടിച്ചു. ഇത് സൂര്യക്ക് വിശ്വസിക്കുന്നതിലും അപ്പുറമായിരുന്നു. നിരാശയും ദേഷ്യവും കാരണം എല്ലാ നിയന്ത്രണങ്ങളും നഷ്ടമായ നിലയിലായിരുന്നു സൂര്യ. ഡഗ് ഔട്ടിലേക്ക് മടങ്ങുമ്പോള്‍ അസഭ്യവാക്കുകള്‍ സൂര്യ പറയുന്നത് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു.
ബാറ്റ് കൊണ്ട് വിസ്മയം കാട്ടിയതിന് സൂര്യയെ പ്രശംസിക്കുമ്പോളും ഗ്രൗണ്ടില്‍ പരസ്പര ബഹുമാനം പുലര്‍ത്തണമെന്ന് ആരാധകര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം, ടൂര്‍ണമെന്‍റ് ചരിത്രത്തിലെ 1000-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സറില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയിരുന്നു. ആറ് വിക്കറ്റിന്‍റെ മിന്നും വിജയമാണ് നായകന്‍റെ ജന്മദിനത്തില്‍ ടീം കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!