
അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ ഫൈനല്‍ മത്സരം കാണാനെത്തിയവര്‍ക്ക് കടുത്ത നിരാശയാണുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തില്‍ ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. മഴ തുടര്‍ന്നോടെ മത്സരം നാളത്തേക്ക് മാറ്റിയെന്ന ഔദ്യോഗിക വാര്‍ത്തയും പുറത്തുവന്നു.
ഫൈനലിന് റിസര്‍വ് ദിനം അനുവദിച്ചിരുന്നു. തുടര്‍ന്നാണ് മത്സരം മാറ്റേണ്ടി വന്നത്. ഇന്നത്തെ ടിക്കറ്റില്‍ തന്നെ നാളെയും ഫൈനല്‍ കാണാന്‍ സാധിക്കും. നേരത്തെ റിസര്‍വ് ദിനം ഇല്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് ഔദ്യോഗിക തീരുമാനമെത്തുകയായിരുന്നു.
ഇതിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരം കാണാനെത്തിയ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റുന്നതാണ് വീഡിയോയില്‍. സുരക്ഷയ്ക്കായി എത്തിയ ഉദ്യോഗസ്ഥന് തവണയും നിലത്ത് വീഴുന്നുണ്ട്. എന്നാല്‍ എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് ആരാധകന്‍ പറയുന്നത്. വീഡിയോ കാണാം..
അഹമ്മദാബാദില്‍ ഇപ്പോഴും കനത്തമഴ തുടരുകയാണ്. ഇടവിട്ടാണ് മഴയെത്തുന്നത്. ഇതിനിടെ ഒരിക്കല്‍ പിച്ചിലെ കവര്‍ മാറ്റുകയും ചെയ്്തിരുന്നു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ താരങ്ങള്‍ വ്യായാമം ചെയ്യാന്‍ ഇറങ്ങുകയും ചെയ്തു. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അംപയര്‍മാരോട് സംസാരിക്കുന്നുമുണ്ടായിരുന്നു. 9.45ന് 19 ഓവര്‍ മത്സരം തുടങ്ങാമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ മഴയെത്തി.
10 മണിക്ക് മത്സരം തുടങ്ങാനായിരുന്നുവെങ്കില്‍ 17 ഓവര്‍ മത്സരം കളിക്കാമായിരുന്നു. 10.30നാണ് തുടങ്ങുന്നതെങ്കില്‍ 15 ഓവര്‍ മത്സരവും കളിക്കാമായിരുന്നു. എന്നാല്‍ വീണ്ടും മഴ കനത്തോടെ മത്സരം മാറ്റിവെക്കുകയായിരുന്നു. നാളേയും മഴ പെയ്‌തേക്കാമെന്നാണ് കാലാവസ്ഥ പ്രവചനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!