
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ രോയല്‍സിനെതിരായ പോരാട്ടത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും കെയ്ല്‍ മയേഴ്സും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി നല്ല തുടക്കമിട്ടെങ്കിലും ഇരു ബാറ്റര്‍മാരുടെയും മെല്ലെപ്പോക്ക് ആരാധകരെ നിരാശരാക്കിയിരുന്നു. ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് കാര്യമായ സഹായം കിട്ടിയതോടെ പവര്‍ പ്ലേയില്‍ ലഖ്നൗ നേടിയത് വിക്കറ്റ് നഷ്ടമില്ലാചെ 37 റണ്‍സ് മാത്രം.
ഇതില്‍ പവര്‍ പ്ലേയില്‍ ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് ഒരു റണ്‍സ് പോലും നേടാനായിരുന്നില്ല. സന്ദീപ് ശര്‍മ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിലാണ് രാഹുല്‍ ആദ്യ ബൗണ്ടറി നേടുന്നത്. തകര്‍ത്തടിക്കേണ്ട പവര്‍ പ്ലേയില്‍ രാഹുലിന്‍റെ പ്രതിരോധാത്മക സമീപനം വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നതിനിടെ മത്സരത്തിന്‍റെ ലൈവ് കമന്‍ററിക്കിടെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ചര്‍ച്ചയാവുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും മടുപ്പിക്കുന്ന കാഴ്ചയാണ് പവര്‍ പ്ലേയില്‍ കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗ് കാണുന്നത് എന്നായിരുന്നു പീറ്റേഴ്സണ്‍ ലൈവ് കമന്‍റററിയില്‍ പറഞ്ഞത്.
സന്ദീപ് ശര്‍മ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ കെ എല്‍ രാഹുല്‍ നല്‍കിയ അനായാസ ക്യാച്ച് യശസ്വി ജയ്‌സ്വാള്‍ കൈവിട്ടില്ലായിരുന്നെങ്കില്‍ ലഖ്നൗ നായകന്‍ കൂടുതല്‍ പരിഹാസ്യനാകുമായിരുന്നു. തുടക്കത്തിലെ ജീവന്‍ കിട്ടിയിട്ടും തകര്‍ത്തടിക്കാന്‍ നില്‍ക്കാതെ മുട്ടിക്കളിച്ച രാഹുല്‍ പതിനൊന്നാം ഓവറിലാണ് പുറത്തായത്. ഓപ്പണിംഗ് വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും 32 പന്തില്‍ 39 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്.
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ജയിച്ചെങ്കിലും രാഹുലിന്‍റെ ബാറ്റിംഗ് സമീപനത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഓരോ ഇന്നിംഗ്സ് കഴിയുന്തോറും ശക്തമാകുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!