ഐപിഎല്‍ ഫൈനല്‍ താരങ്ങളും ലണ്ടനില്‍; ഇനി ടീം ഇന്ത്യക്ക് തീപാറും പരിശീലനം

By Web TeamFirst Published May 31, 2023, 6:03 PM IST
Highlights

ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ നായകന്‍ രോഹിത് ശര്‍മ്മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും അടക്കമുള്ള താരങ്ങള്‍ ഇതിനകം പരിശീലനം തുടങ്ങിയിട്ടുണ്ട്

ലണ്ടന്‍: ഓസ്ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലെത്തി. രവീന്ദ്ര ജഡേജ, ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് ഷമി, അജിങ്ക്യ രഹാനെ, കെ എസ് ഭരത് എന്നീ താരങ്ങളാണ് ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം സസെക്‌സില്‍ ചേര്‍ന്നത്. ഇവര്‍ വ്യാഴാഴ്‌ച പരിശീലനം ആരംഭിക്കും. ഇവരെല്ലാം ഐപിഎല്‍ ഫൈനല്‍ കളിച്ച താരങ്ങളാണ്. ഐപിഎല്‍ ഫൈനല്‍ കളിച്ച ഗില്ലും ഷമിയും ഭരതും ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും രഹാനെ, ജഡേജ എന്നിവര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും താരങ്ങളാണ്. 

ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ നായകന്‍ രോഹിത് ശര്‍മ്മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും അടക്കമുള്ള താരങ്ങള്‍ ഇതിനകം പരിശീലനം തുടങ്ങിയിട്ടുണ്ട്. കോലിയും രോഹിത്തും ഏറെ നേരം നെറ്റ്‌സില്‍ ബാറ്റ് ചെയ്‌തപ്പോള്‍ അശ്വിനും അക്‌സര്‍ പട്ടേലും ഷര്‍ദുല്‍ താക്കൂറും മുഹമ്മദ് സിറാജും ബൗളിംഗ് പരിശീലനം നടത്തി. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഓവലിലേത് എന്നതിനാല്‍ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളിലെ താരങ്ങള്‍ ഉടന്‍ തന്നെ ഇംഗ്ലണ്ടിലെത്തുകയായിരുന്നു. വിവിധ സംഘങ്ങളായായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ യാത്ര. ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീമിന് വാംഅപ് മത്സരങ്ങള്‍ കാണില്ല. ഇന്‍ട്രാ-സ്‌ക്വാഡ് മത്സരങ്ങള്‍ കളിക്കുന്നതിലാണ് രോഹിത് ശര്‍മ്മയും സംഘവും ശ്രദ്ധ പതിപ്പിക്കുക. 

തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലന്‍ഡ് ചാമ്പ്യന്‍മാരായിരുന്നു. ശക്തമായ സ്‌ക്വാഡിനെയാണ് ഫൈനലിനായി പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അന്തിമ ഇലവനില്‍ വിക്കറ്റ് കീപ്പറുടെ തെരഞ്ഞെടുപ്പ് അടക്കം ടീമിന് വെല്ലുവിളികള്‍ മുന്നിലുണ്ട്. എത്ര സ്‌പിന്നറെ കളിപ്പിക്കും എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. 

Read more: 'കരുതിയിരുന്നോ ഫൈനലില്‍ ഓസ്‌ട്രേലിയ, ഹിറ്റ്‌മാന്‍റെ സെഞ്ചുറി ലോഡിംഗ്'- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!