'കരുതിയിരുന്നോ ഫൈനലില്‍ ഓസ്‌ട്രേലിയ, ഹിറ്റ്‌മാന്‍റെ സെഞ്ചുറി ലോഡിംഗ്'- വീഡിയോ
രോഹിത് ഫോമിലല്ലായിരിക്കാം; വരാനിരിക്കുന്നത് ഹിറ്റ്‌മാന്‍ വസന്തം! കരുതിയിരുന്നോ ഓസീസ്
ലണ്ടന്‍: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തിയെങ്കിലും നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗില്‍ ഫോമിലായിരുന്നില്ല. സീസണിലെ 16 ഇന്നിംഗ്‌സുകളില്‍ 2 ഫിഫ്റ്റി സഹിതം 332 റണ്‍സേ രോഹിത്തിനുണ്ടായിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ മിക്കപ്പോഴും ഹിറ്റ്‌മാനായില്ല. ഐപിഎല്‍ കഴിഞ്ഞ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി രോഹിത് ലണ്ടനിലെത്തിയിരിക്കുന്നത് രണ്ടും കല്‍പിച്ചാണ്. ഓസീസിനെതിരെ ടീം ഇന്ത്യയുടെ നായകന്‍ കൂടിയായ ഹിറ്റ്‌മാന്‍റെ ബാറ്റിംഗ് പരിശീലനം ഇതിനകം ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു.
കരുതിയിരുന്നോ പാറ്റ് കമ്മിന്‍സിന്‍റെ ഓസ്‌ട്രേലിയ, ഹിറ്റ്‌മാന്‍റെ സെഞ്ചുറി ലോഡിംഗ് ആണ് എന്നാണ് രോഹിത് ശര്‍മ്മയുടെ പരിശീലന ദൃശ്യങ്ങള്‍ കാണുന്ന ആരാധകരുടെ പ്രതികരണങ്ങള്‍. അതേസമയം മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് പേസ് ത്രയത്തെ കൈകാര്യം ചെയ്യുക രോഹിത്തിന് എളുപ്പമാവില്ല എന്ന് പറയുന്ന ആരാധകരുമുണ്ട്. ഇടംകൈയന്‍ ത്രോ-ഡൗണുകള്‍ രോഹിത് പരിശീലിക്കണം എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ആദ്യ ഓവറുകളില്‍ ഇടംകൈയന്‍ പേസറായ സ്റ്റാര്‍ക്കിന്‍റെ അപകടം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴാം തിയതി മുതലാണ് ഇന്ത്യ-ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുക. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ഇന്ത്യന്‍ ടീം ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് ഇന്ത്യ കപ്പ് കൈവിട്ടിരുന്നു. ഓസ്‌ട്രേലിയക്ക് എതിരെ കഴിഞ്ഞ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി വിജയിച്ചിട്ടുള്ളത് ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസമാണ്.
ഐപിഎല്‍ പതിനാറാം സീസണില്‍ 16 കളിയില്‍ 20.75 ശരാശരിയിലും 132.80 സ്ട്രൈക്ക് റേറ്റിലും 332 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ്മ നേടിയത്. രണ്ട് ഫിഫ്റ്റികള്‍ മാത്രമേ ഹിറ്റ്‌മാനുള്ളൂ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലാകെ 243 മത്സരങ്ങളില്‍ 29.58 ശരാശരിയിലും 130.05 സ്ട്രൈക്ക് റേറ്റിലും 6211 റണ്‍സുണ്ട് രോഹിത്തിന്. ഒരു സെഞ്ചുറിയും 42 ഫിഫ്റ്റികളും സഹിതമാണിത്.
ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍).
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍
യശസ്വി ജയ്‌സ്വാള്‍, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം