മുംബൈ മധ്യനിരയിലെ ഫ്രഞ്ച് വിപ്ലവം; ഹ്യൂഗോ ബൗമോസ്

By Web TeamFirst Published Dec 1, 2020, 10:40 PM IST
Highlights

രണ്ട് അസിസ്റ്റുകള്‍ക്ക് പുറമെ രണ്ടാം പകുതിയില്‍ മുംബൈക്കായി പെനല്‍റ്റി നേടിയെടുത്തതും ബൗമോസ് ആയിരുന്നു. ഇതോടെ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന ഒഡീഷ് എഫ്‌സിയുടെ മാഴ്സലീഞ്ഞോയുടെ(18) റെക്കോര്‍ഡും ബൗമോസ്(19) മറികടന്നു.

പനജി: മുംബൈ മധ്യനിരയുടെ ജീവനാഡിയാണ് ഹ്യൂഗോ അഡ്നൻ ബൗമോസ്. ഈസ്റ്റ് ബംഗാളിനെതിരെ മുംബൈയുടെ മത്സരം കണ്ടവര്‍ക്കെല്ലാം അത് മനസിലായിട്ടുണ്ടാവും. എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈ ഈസ്റ്റ് ബംഗാളിനെ മുക്കിയപ്പോള്‍ അതില്‍ രണ്ട് ഗോളിനും വഴിയൊരുക്കിയത് അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ബൗമോസിന്‍റെ ബൂട്ടുകളായിരുന്നു.

രണ്ട് അസിസ്റ്റുകള്‍ക്ക് പുറമെ രണ്ടാം പകുതിയില്‍ മുംബൈക്കായി പെനല്‍റ്റി നേടിയെടുത്തതും ബൗമോസ് ആയിരുന്നു. ഇതോടെ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന ഒഡീഷ് എഫ്‌സിയുടെ മാഴ്സലീഞ്ഞോയുടെ(18) റെക്കോര്‍ഡും ബൗമോസ്(19) മറികടന്നു.

ഫ്രഞ്ച് യൂത്ത് ടീമായ ലാവലില്‍ കളി തുടങ്ങിയ ബൗമോസ് പിന്നീട് സീനിയര്‍ ടീമിനായി രണ്ടാം ഡവിഷന്‍ ലീഗില്‍ കളിച്ചു. പിന്നീട് മോറോക്കന്‍ ലീഗിലാണ് 25കാരനായ ബൗമോസ് തന്‍റെ മികവ് തെളിയിച്ചത്. എന്നാല്‍ 2018ല്‍ എഫ്‌സി ഗോവയിലെത്തിയതോടെയാണ് ബൗമോസിന്‍റെ മികവ് ഇന്ത്യന്‍ ആരാധകര്‍ നേരില്‍ക്കണ്ടത്.

മൊറോക്കല്‍ ലീഗില്‍ കളിച്ച മോഗ്ഹ്രെബ് ടെറ്റൗവാന്‍ ടീമിന്‍റെ പരിശീലകനായിരുന്നു ഇപ്പോഴത്തെ മുംബൈ സിറ്റി പരിശീലകനായ സെര്‍ജിയോ ലൊബേറ. എഫ് സി ഗോവ പരിശീലകനായി ലൊബേറ വന്നതോടെ ബൗമോസിനെയും ഒപ്പം കൂട്ടി. ലൊബേറ മുംബൈ സിറ്റിയിലേക്ക് കൂടുമാറിയതോടെ ബൗമോസ് മുംബൈയിലെത്തി.

ഡല്‍ഹി ഡൈനാമോസിനെതിരെ ഐഎസ്എല്ലിലെ ആദ്യ ഗോള്‍ നേടിയ ബൗമോസ് കഴിഞ്ഞ സീസണില്‍ 10 ഗോളും 11 അസിസ്റ്റുമായി ഐഎസ്എല്ലിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സീസണില്‍ രണ്ട് വര്‍ഷക്കാരാറില്‍ ഗോവയില്‍ നിന്ന് മുംബൈ സിറ്റിയിലെത്തിയ ബൗമോസ് മധ്യനിരയില്‍ പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ വജ്രായുധമാണ്.

Powered By

click me!