കൗമാര കളിയാട്ടം; അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി

By Web TeamFirst Published Nov 28, 2019, 8:28 AM IST
Highlights

മോഹിനിയാട്ടവും കോൽകളിയും ഉൾപ്പടെയുള്ള ജനപ്രിയ ഇനങ്ങളാണ് ആദ്യം ദിനം കാണികളെ കാത്തിരിക്കുന്നത്. 

കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍  കെ ജീവൻബാബു പതാകയുയര്‍ത്തിയത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ സന്നിഹിതരായിരുന്നു.ഇനി നാല് ദിനം കൗമാര താരങ്ങളുടെ കലാപ്രകടനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക. മോഹിനിയാട്ടവും കോൽകളിയും ഉൾപ്പടെയുള്ള ജനപ്രിയ ഇനങ്ങളാണ് ആദ്യം ദിനം കാണികളെ കാത്തിരിക്കുന്നത്. മത്സരങ്ങള്‍ കുറ്റമറ്റതാക്കുമെന്നും കൃത്യസമയത്ത് മത്സരങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍  കെ ജീവൻബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

9 മണിക്ക് മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിലുളള മുഖ്യ വേദിയിലാണ് ഉദ്ഘാദന ചടങ്ങ്.  28 വര്‍ഷത്തിനു ശേഷമെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാൻ കാസര്‍കോട് എല്ലാ അര്‍ത്ഥത്തിലും സജ്ജമായിട്ടുണ്ട്. 28 വേദികളിലായാണ് കലാമേള അരങ്ങേറുക. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് വിസ്മയം തീര്‍ക്കാനെത്തുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍.

വിവിധ ജില്ലകളില്‍ നിന്നായുളള മത്സരാര്‍ത്ഥികള്‍ കാഞ്ഞങ്ങാടിന്‍റെ മണ്ണില്‍ ആവേശം വിതറായാനെത്തിയിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണം ദിവസവും ഒരുക്കും.

കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ ഏഷ്യാനെറ്റ് ന്യൂസ് പവലിയനും പൂര്‍ണ സജ്ജമാണ്. നടൻ സന്തോഷ് കീഴാറ്റൂരാണ് ഏഷ്യാനെറ്റ് ന്യൂസ് പവലിയൻ ഉത്ഘാടനം ചെയ്തത്. സിബി തോമസ്, കാഞ്ഞങ്ങാട് രാമചന്ദ്രൻ, അംബികസുതൻ മാങ്ങാട് എന്നിവർ അതിഥികളായി. കലോൽസവ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പവലിയൻ അടുത്ത നാല് ദിവസവും പ്രധാന വേദിയിൽ ഉണ്ടാകും. പ്രത്യേക പരിപാടികളും ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

click me!