സിഎഫ്എൽ- ഫിലമെന്‍റ് ബൾബുകൾ നിരോധിക്കുന്നു, പകരം എൽഇഡി: നിർണായക പ്രഖ്യാപനം

By Web TeamFirst Published Feb 7, 2020, 11:29 AM IST
Highlights

ഇനി വരാനിരിക്കുന്നത് എൽഇഡി വിളക്കുകളുടെ കാലമാണ്. സിഎഫ്എൽ ലാമ്പുകൾ ഒക്ടോബറോടെ നിരോധിക്കും. ഊർജമേഖലയിൽ ഇതൊരു വിപ്ലവത്തിന് വഴി തെളിച്ചേക്കും. 

തിരുവനന്തപുരം:  ഇനി വരാനിരിക്കുന്നത് എൽഇഡി ബൾബുകളുടെ കാലം. ഈ വർഷം ഒക്ടോബറോടെ സിഎഫ്എൽ ഫിലമെന്‍റ് വിളക്കുകളുടെ വിൽപന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 

''തെരുവുവിളക്കുകളും സർക്കാർ ഓഫീസുകളിലെ എല്ലാ വിളക്കുകളും എൽഇഡിയിലേക്ക് മാറും. ഈ വർഷം ഒക്ടോബറോടെ കേരളത്തിൽ സിഎഫ്എൽ ഫിലമെന്‍റ് വിളക്കുകളുടെ വിളക്കുകളുടെ വിൽപന നിരോധിക്കും. ഊർജമിതവ്യയത്തിന് വേണ്ടി സീറോ ഫിലമെന്‍റ് വിളക്കുകളെപ്പോലുള്ളവക്ക് സഹായം നൽകും'', എന്ന് തോമസ് ഐസക്.

കേരളത്തിൽ നേരത്തേ തന്നെ എൽഇഡി വിളക്കുകളുടെ വിൽപന കൂടുകയും സിഎഫ്എൽ ബൾബുകൾ വിൽക്കുന്നത് കുറയും ചെയ്തിരുന്നതാണ്.

ദീർഘകാലം നിലനിൽക്കുമെന്നതും കൂടുതൽ വെളിച്ചം കിട്ടുമെന്നതും വിലക്കുറവും വൈദ്യുതിച്ചെലവ് കുറയുമെന്നതും എൽഇഡി വിളക്കുകളുടെ നേട്ടമാണ്.

ഒരു സിഎഫ്എൽ ബൾബ് ശരാശരി 6000 മണിക്കൂർ കത്തുമെങ്കിൽ എൽഇഡി ബൾബ് അതിന്‍റെ അഞ്ചിരട്ടി സമയം കത്തും (മുപ്പതിനായിരം മണിക്കൂർ).

കേന്ദ്രസർക്കാർ ഓഫീസുകളിലെല്ലാം ഇപ്പോൾത്തന്നെ എൽഇഡി വിളക്കുകളണ്. പുതിയ ഹൈവേകളുടെ ലൈറ്റുകളും എൽഇഡി തന്നെ. 

ഇതോടെ സംസ്ഥാനത്ത് ഊർജമേഖലയിൽ വൻ ലാഭം കൊയ്യാനാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. 14 ലക്ഷം കുടുംബങ്ങൾക്ക് പുതുതായി വൈദ്യുതി കണക്ഷൻ നൽകിയെന്ന് തോമസ് ഐസക് വ്യക്തമാക്കി. സമ്പൂർണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിൽ സംസ്ഥാന സർക്കാർ എത്തി. 205 മെഗാവാട്ട് വൈദ്യുതി കൂടുതൽ ഉത്പാദിപ്പിച്ചു. പ്രസരണത്തിൽ 13.4 ശതമാനവും വിതരണത്തിൽ 14 ശതമാനവും നഷ്ടം കുറച്ചു. കഴിഞ്ഞ സർക്കാരിനേക്കാൾ 87 വാട്ട് കൂടുതൽ ഉത്പാദിപ്പിച്ചു. 2020-21-ൽ 500 മെഗാവാട്ട് സ്ഥാപിതശേഷി അധികമായി സ്ഥാപിക്കും- തോമസ് ഐസക് പറഞ്ഞു. 

click me!