ഗൂഡാലോചന കേസിന്‍റെ പേരിൽ മാനസിക പീഡനമെന്ന് സ്വപ്ന ഹൈക്കോടതിയില്‍; സര്‍ക്കാരിന്‍റെ വിശദീകരണം തേടി കോടതി

By Web TeamFirst Published Jun 14, 2022, 11:25 AM IST
Highlights

പ്രഥമ വിവര റിപ്പോർട്ട്‌ കിട്ടിയില്ല എന്ന് പ്രോസിക്യൂഷൻ.കേസിൽ സർക്കാരിന്‍റെ  വിശദീകരണം തേടി.പ്രഥമ വിവര റിപ്പോർട്ട്‌ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി.ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നിർദേശം

കൊച്ചി; സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴിയിലെ വിവരങ്ങള്‍ പരസ്യമാക്കിയതിന്‍റെ പേരില്‍ തനിക്കെതിരെ കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹര്‍ജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. കേസിന്റെ പേരിൽ മാനസിക പീഡനം നടക്കുന്നു എന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രഥമ വിവര റിപ്പോർട്ട്‌ കിട്ടിയില്ല എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.കേസിൽ ഹൈക്കോടതി സർക്കാരിന്‍റെ  വിശദീകരണം തേടി.പ്രഥമ വിവര റിപ്പോർട്ട്‌ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി.ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും  നിർദേശം നല്‍കി.

സ്വപ്ന സുരേഷിനെതിരായ പരാതി; കെ ടി ജലീലിന്‍റെ വിശദ മൊഴി രേഖപ്പടുത്തി അന്വേഷണ സംഘം

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ വിശദ മൊഴി അന്വേഷണ സംഘം രേഖപ്പടുത്തി. കെ ടി ജലീലിന്‍റെ വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം മൊഴി എടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകൾ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീൽ ആവശ്യപ്പെടുന്നു.

കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനെന്ന് സ്വപ്ന

കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കണ്ട് തിരികെ പോകവേ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നാലോ അഞ്ചോ മണിക്കൂർ എന്തിനാണ് ഷാജ് കിരണിനെപ്പോലെ ഒരു ഫ്രോഡിനൊപ്പം ചിലവഴിച്ചതെന്ന് സ്വപ്ന സുരേഷ് ചോദിക്കുന്നു. മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാർ എന്തിനാണ് 36 തവണ ഷാജ് കിരണിനെ വിളിച്ചത്? പൊലീസ് തനിക്ക് പിന്നാലെ എവിടെപ്പോയി, എന്തിന് പോയി എന്നെല്ലാം ചോദിച്ച് കയറിയിറങ്ങി നടക്കുകയാണെന്നും, അതിനാലാണ് കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടതെന്നും സ്വപ്ന. 

സ്വപ്നക്കെതിരായ പുതിയ കേസ്; അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പൊലീസ്

 

സ്വപ്ന സുരേഷിനെതിരെയുള്ള പുതിയ കേസില്‍ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പൊലീസ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു. സിപിഎം നേതാവ് സി പി പ്രമോദ് നൽകിയ പരാതിയിലാണ് കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സ്വപ്ന സുരേഷിനെതിരെ കേസെടുത്തത്.

കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കൽ , IT 65 എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പാലക്കാട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സി പി പ്രമോദ്  പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ  പ്രധാന ആരോപണം. ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്തുന്നു, സ്വപ്നയുടെ മൊഴികൾ ചിലർ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്ന് കാട്ടിയാണ് സിപിഎം നേതാവ് പരാതി നൽകിയത്

click me!