
ആലപ്പുഴ: കയർ ഫാക്ടറി തൊഴിലാളിക്ക് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കയർ ഫാക്ടറി തൊഴിലാളിക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് 12 -ാം വാർഡ് വടക്കനാര്യാട് സ്വദേശിയായ കുട്ടപ്പനാണ് 80 ലക്ഷം രൂപ സ്വന്തമായത്. 18 വർഷമായി കയർ ഫാക്ടറി മേഖലയിൽ പണിയെടുക്കുന്ന കുട്ടപ്പൻ രണ്ടു മാസമായി ജോലിയില്ലാതെ വിഷമിക്കുന്നതിനിടെയാണ് ഭാഗ്യദേവതയുടെ കടാക്ഷം എത്തിയത്.
വർഷങ്ങളായി ടിക്കറ്റ് എടുക്കുന്ന ആളാണ് അമ്പത്താറ് കാരനായ കുട്ടപ്പൻ. മൂന്ന് സ്ഥലത്ത് നിന്ന് പന്ത്രണ്ട് ടിക്കറ്റുകളാണ് ഇദ്ദേഹം എടുത്തത്. അതിൽ കോമളപുരത്തെ രാജുവിൽ നിന്ന് വാങ്ങിയ ടിക്കറ്റിന് സമ്മാനം ലഭിക്കുക ആയിരുന്നു. കട ബാധ്യതകൾ തീർത്ത് വീട് പണിയണമെന്നാണ് ഈ ഭാഗ്യവാന്റെ ആഗ്രഹം. ലീലയാണ് കുട്ടപ്പന്റെ ഭാര്യ. ഉല്ലാസ്, ഉമേഷ് എന്നിവരാണ് മക്കൾ.
എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.